പ്രതിരോധമന്ത്രിയുടെ പ്രസ്താവന വിവരക്കേടെന്ന് HAL ജീവനക്കാര്‍

Jaihind Webdesk
Monday, September 24, 2018

അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പിന്താങ്ങാന്‍ ഹിന്ദുസ്ഥാന്‍ എയ‌്റോനോട്ടിക്സ് ലിമിറ്റഡിന്റെ  കാര്യപ്രാപ്തിയെ പുഛിച്ച പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവനയ‌്ക്കെതിരെ രോഷം പുകയുന്നു. റഫേല്‍ വിമാനങ്ങള്‍ യോജിപ്പിച്ച്‌ എടുക്കാനുള്ള സംവിധാനം എച്ച്‌.എ.എല്ലിന് ഇല്ലെന്ന മന്ത്രിയുടെ പ്രസ്താവന വിവരക്കേടാണെന്ന‌് എച്ച്‌.എ.എല്‍ ജീവനക്കാര്‍ പ്രതികരിച്ചു.

എച്ച്‌.എ.എല്ലിന് നിലവിലുള്ള അധികകാര്യശേഷിയും സാങ്കേതിക വൈദഗ്ധ്യവും ഫലപ്രദമായി വിനിയോഗിച്ചാല്‍ വര്‍ഷം 30 റഫേല്‍ വിമാനം നിര്‍മിക്കാനാകും. മറ്റ് വിമാനങ്ങള്‍ നിര്‍മിക്കാനുള്ള കരാറുകള്‍ പൂര്‍ത്തിയാക്കിയാല്‍ വര്‍ഷം 30ല്‍ കൂടുതല്‍ റഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കാന്‍ കഴിയുമെന്നും ജീവനക്കാര്‍ അവകാശപ്പെട്ടു. ഏഴ് പതിറ്റാണ്ടോളമായി വ്യോമസേനയുടെ നട്ടെല്ലെന്ന് വിശേഷിക്കപ്പെടുന്ന എച്ച്‌എഎല്ലിന് ലോകത്തെ ഏത് വിമാനനിര്‍മാണ കമ്പനിയോടും കിടപിടിക്കാവുന്ന രീതിയില്‍ ആധുനിക പോര്‍വിമാനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ട്.

https://www.youtube.com/watch?v=kOW6BcCGPbg

രാജ്യത്തിന്റെ യുദ്ധവിജയങ്ങളില്‍ എച്ച്‌.എ.എല്‍ നിര്‍മിച്ച വിമാനങ്ങള്‍ക്കുള്ള പങ്കിനെ തള്ളിപ്പറയുന്നതാണ് മന്ത്രിയുടെ പ്രസ്താവനയെന്നും എച്ച്‌.എ.എല്ലിലെ എന്‍ജിനീയര്‍മാരും സാങ്കേതികപ്രവര്‍ത്തകരും കുറ്റപ്പെടുത്തി. റഫേല്‍ നിര്‍മാതാക്കളായ ദസ്സാള്‍ട്ട് ഏവിയേഷന്റെ തന്നെ മിറാഷ്-2000 വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ രണ്ട് പതിറ്റാണ്ടായി നിര്‍വഹിക്കുന്നത് എച്ച്‌.എ.എല്ലാണെന്ന കാര്യം മന്ത്രിക്ക് അറിയില്ലേയെന്നും ജീവനക്കാര്‍ ചോദിച്ചു.

റഫേല്‍ ഇടപാടിന്റെ ഭാഗമായുള്ള ഓഫ്സെറ്റ് വ്യവസ്ഥപ്രകാരം ലഭിക്കുന്ന 37,000 കോടി രൂപയുടെ കരാറുകള്‍ റിലയന്‍സിന് കൈമാറുന്നതിനെ പിന്തുണച്ച്‌ സംസാരിക്കുന്നതിനിടെയാണ് എച്ച്‌എഎല്ലിന് ‘ആവശ്യമായ കാര്യശേഷി’ ഇല്ലെന്ന പരാമര്‍ശം പ്രതിരോധമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. യുപിഎ സര്‍ക്കാരിന്റെ കാലത്തെ ധാരണപ്രകാരം ആകെ ആവശ്യമുള്ള 126 വിമാനത്തില്‍ 18 എണ്ണം ഫ്രാന്‍സില്‍നിന്ന് വാങ്ങാനും 108 വിമാനം എച്ച്‌.എ.എല്ലില്‍ യോജിപ്പിച്ച്‌ എടുക്കാനുമാണ് തീരുമാനിച്ചിരുന്നത്. ഈ ധാരണയില്‍നിന്ന‌് എന്തിനാണ് പിന്നോക്കം പോയതെന്ന് വിശദീകരിക്കുന്നതിനിടെയാണ് മന്ത്രി എച്ച്‌.എ.എല്ലിനെക്കുറിച്ച്‌ വിവാദപരാമര്‍ശം നടത്തിയത്. സ്വകാര്യമേഖലയെ സഹായിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായി ഒരോ വര്‍ഷവും എച്ച്‌എഎല്ലിന് ലഭിക്കുന്ന കരാറുകളുടെ എണ്ണത്തില്‍ കാര്യമായ ഇടിവുണ്ടാകുന്നത് ആശങ്കാജനകമാണ്. പടിപടിയായി എച്ച്‌എഎല്ലിനെ ഇല്ലാതാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് കേന്ദ്രമന്ത്രിയുടെ പുതിയ പ്രസ്താവനയെന്ന ആക്ഷേപവും ശക്തമായി.
ദസ്സാള്‍ട്ട് ഏവിയേഷനുമായുള്ള ഔദ്യോഗിക കൂടിയാലോചനകള്‍ അവസാനിപ്പിച്ചിരുന്നെങ്കില്‍ റഫേല്‍ വിമാനങ്ങള്‍ എച്ച്‌.എ.എല്ലിനുതന്നെ നിര്‍മിക്കാമായിരുന്നുവെന്ന് എച്ച്‌.എ.എല്‍ മുന്‍ മേധാവി ടി സുവര്‍ണരാജു അഭിപ്രായപ്പെട്ടു.
എച്ച്‌.എ.എല്‍ ഒരോവര്‍ഷവും 12 മുതല്‍ 13 സുഖോയ് എസ്.യു﹣30 എം.കെ.ഐ പോര്‍ വിമാനങ്ങളും 16 മുതല്‍ 18 ഹോക്ക് ട്രെയ‌്നര്‍ വിമാനങ്ങളും നിര്‍മിക്കാറുണ്ട്. രാജ്യത്തിന്റെ അഭിമാനമായ പൊതുമേഖലാസ്ഥാപനത്തെ പ്രതിരോധമന്ത്രിതന്നെ തള്ളിപ്പറയുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് നേരത്തെ മുൻ പ്രതരോധമന്ത്രി എ.കെ ആന്റണി അടക്കമുള്ളവർ പറഞ്ഞിരുന്നു.