നിപ തന്നെ… പൂനെയില്‍ നിന്നും സ്ഥിരീകരണം എത്തി

Jaihind Webdesk
Tuesday, June 4, 2019

Nipah-Virus

കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ തന്നെ എന്ന് സ്ഥിരീകരിച്ചു.  യുവാവിന്‍റെ രക്തസാമ്പിളുകളുടെ  പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ   നിന്നുള്ള പരിശോധനാ ഫലം ലഭിച്ചതിനെതുടര്‍ന്ന് ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.  വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും.

എന്നാല്‍ ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഗൗരവമേറിയ സ്ഥിതിയാണെങ്കിലും ആശങ്കക്ക് അടിസ്ഥാനമില്ല. നന്നായി ശ്രദ്ധിക്കണം എന്നു മാത്രം. ആരോഗ്യ വകുപ്പിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴയിലെ ഫലത്തിൽ സൂചനയുണ്ടായിരുന്നു. നിപയെന്ന് സംശയിക്കുന്ന ഘട്ടത്തിൽ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.  രോഗത്തെ നേരിടാന്‍ ആരോഗ്യവകുപ്പ്  സജ്ജമാണ്.

അതേസമയം, രോഗിയുമായി ബന്ധപ്പെട്ടെ നാലു പേർക്ക് പനി ബാധിച്ചിട്ടുണ്ട്. ഒരാളെ ഐസലേഷന്‍ വാര്‍ഡിലാക്കി. ഇവരുടെ സ്ഥിതി ഗുരുതരമല്ല.  ആദ്യരോഗിയെ പരിചരിച്ച രണ്ടു നഴ്സുമാര്‍ക്കും പനി ബാധിച്ചു. ഇവര്‍ക്കും മരുന്ന് നല്‍കുന്നു.

ഒപ്പം നില്‍ക്കുകയും ജനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്ത മാധ്യമങ്ങൾക്കും മന്ത്രി അഭിനന്ദനം രേഖപ്പെടുത്തി.

കേരളത്തിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിന് എല്ലാ കേന്ദ്ര സഹായവും നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിലും കൺട്രോൾ റൂo ആരംഭിക്കാനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. എയിംസിൽ നിന്നും 6 അംഗ സംഘത്തെ ഇതിനോടകം കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ ഇന്നലെയും ഇന്നും അരോഗ്യ മന്ത്രി കെ കെ ശൈലജയുമായി സംസാരിച്ചെന്നും കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ ജനങ്ങൾ അസ്വസ്ഥരാകേണ്ട സാഹചര്യം ഇല്ലെന്നും കേരളത്തിന് വേണ്ട സഹായങ്ങൾ ഇനിയും നൽകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പ് നൽകി.