"ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിൽ മറ്റുള്ളവർക്ക് എന്തവകാശം?": ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകിയ വിജയ് സർക്കാരിന്റെ തീരുമാനം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ദുരന്തത്തിനിരയായ കുടുംബങ്ങളെ സഹായിക്കാനുള്ള സർക്കാരിന്റെ നയപരമായ തീരുമാനത്തെ ചോദ്യം ചെയ്യുന്നതിനെ ജസ്റ്റിസ് ജെ. ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷമായി വിമർശിച്ചു. ദുരന്തത്തിൽ കുടുംബത്തിന്റെ ആശ്രയമായ വ്യക്തി മരിക്കുമ്പോൾ അവർക്ക് ആശ്വാസമേകാനും ജോലി നൽകാനും സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും, അതിനെ തടയാൻ മറ്റുള്ളവർക്ക് എന്ത് അവകാശമാണുള്ളതെന്നും കോടതി ചോദിച്ചു.
ദുരന്ത പശ്ചാത്തലവും ആരോപണങ്ങളും
കഴിഞ്ഞ സെപ്റ്റംബറിലാണ് വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (TVK) റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 41 പേർ ദാരുണമായി കൊല്ലപ്പെട്ടത്. വിജയ് വൈകിയെത്തിയതും കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും ലഭ്യമാക്കാതിരുന്നതുമാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. എന്നാൽ, ഈ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ ടി.വി.കെ, പോലീസിന്റെ വീഴ്ചയും രാഷ്ട്രീയ ഗൂഢാലോചനയുമാണ് അപകടത്തിന് പിന്നിലെന്ന് ആരോപിച്ചിരുന്നു.
വിജയ് സർക്കാരിന്റെ തീരുമാനവും ഹൈക്കോടതി വിധിയും
അധികാരത്തിലെത്തിയ ശേഷം കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ വിജയ് സർക്കാർ തീരുമാനിക്കുകയും ജൂലൈ ആദ്യവാരത്തിൽ 32 പേർക്ക് മുഖ്യമന്ത്രി വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറുകയും ചെയ്തു. എന്നാൽ, ഈ നടപടി ഭരണഘടനയിലെ സമത്വത്തിനുള്ള അവകാശത്തിന്റെയും (Article 14), പൊതു നിയമനങ്ങളിലെ തുല്യാവസരത്തിന്റെയും (Article 16) ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 27-ന് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. സാധാരണ ആശ്രിത നിയമനങ്ങൾക്കായി വർഷങ്ങളായി കാത്തിരിക്കുന്നവരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് ഇത്തരം നിയമനങ്ങൾ നടത്തുന്നത് ശരിയല്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ. എന്നാൽ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ വിജയ് സർക്കാരിനും ഇരകളുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.