ഐസക്കിന്റേത് അനിവാര്യമായ സ്വയംവിമര്‍ശനം; നേരത്തെ പറഞ്ഞിരുന്നെങ്കില്‍ പാര്‍ട്ടി വിടില്ലായിരുന്നു: ജി. സുധാകരൻ
ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര ജീര്‍ണതകളെക്കുറിച്ച് മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നടത്തിയ തുറന്നുപറച്ചിലുകള്‍ പൂര്‍ണ്ണമായും ശരിവെച്ച് ജി. സുധാകരന്‍. തോമസ് ഐസക് ഇത്തരമൊരു പരസ്യ സ്വയംവിമര്‍ശനം നടത്തുന്നത് ആദ്യമായാണ് കേള്‍ക്കുന്നതെന്നും, ഈ കാര്യങ്ങള്‍ കുറച്ചുകൂടി നേരത്തെ പറഞ്ഞിരുന്നെങ്കില്‍ തന്നെയപ്പോലുള്ളവര്‍ക്ക് സ്വയം പാര്‍ട്ടി വിടേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ നിലവില്‍ നില്‍ക്കക്കള്ളി ഇല്ലാത്ത അവസ്ഥയാണ്. മൊണ്. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന് ധാര്‍മികവും മാനസികവുമായ വലിയ പ്രതിസന്ധി ഉണ്ടാകുമായിരുന്നു. താഴെത്തട്ടുമുതല്‍ മുകള്‍ത്തട്ടുവരെയുള്ള പാര്‍ട്ടി കമ്മിറ്റികള്‍ ഒരു ചെറിയ വിഭാഗത്തിന് സുഖമായി ജീവിക്കാനും അധികാരം സ്ഥാപിക്കാനും ഉള്ള ഒന്നായി മാറി. ആലപ്പുഴയിലാണ് ഇത്തരം പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലര്‍ തുടക്കമിട്ടതെന്നും അതിന്റെ പ്രധാന ഇര താനായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.
പാര്‍ട്ടിയിലെ തെറ്റുകള്‍ തിരുത്താന്‍ നിലവിലെ നേതൃത്വം തയ്യാറാകുന്നില്ലെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. തന്നേക്കാള്‍ ജൂനിയറായ ഒരു സംസ്ഥാന കമ്മിറ്റി അംഗം തന്റെ പിതാവിനെ വിളിച്ച് അധിക്ഷേപിച്ചിട്ടും പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ അയാളെ തിരുത്താന്‍ തയ്യാറായില്ല. 2021-ന് ശേഷം പിണറായി വിജയന്റെ നിലപാടുകളില്‍ മാറ്റം വന്നിട്ടുണ്ട്. താന്‍ കോണ്‍ഗ്രസിന്റെ ചെളിക്കുണ്ടില്‍ വീണെന്നാണ് അദ്ദേഹം ആരോപിച്ചത്. എന്നാല്‍ തമിഴ്നാട്, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലെല്ലാം കോണ്‍ഗ്രസുമായി ചേര്‍ന്നാണ് സി.പി.എം മത്സരിക്കുന്നത്. ഇടത് പ്രസ്ഥാനങ്ങള്‍ക്ക് പാര്‍ലമെന്റില്‍ കിട്ടിയ സീറ്റുകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് പിന്തുണയോടെ ലഭിച്ചതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതേസമയം, തോമസ് ഐസക്കുമായി മാസങ്ങളായി തനിക്ക് ആശയവിനിമയമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.