നയപ്രഖ്യാപനത്തോടെ മുഖ്യമന്ത്രിയും ആര്‍.എസ്.എസുമായുള്ള രഹസ്യധാരണ പ്രകടമായി : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Wednesday, January 29, 2020

Mullapaplly-Ramachandran

തിരുവനന്തപുരം : ഗവർണറുടെ നയപ്രഖ്യാപനത്തോടെ മുഖ്യമന്ത്രി പിണറായി വിജയനും ആര്‍.എസ്.എസുമായുള്ള രഹസ്യധാരണ പുറത്തായതായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമത്തിനെതിരായ  ഭാഗം വായിക്കില്ലെന്ന നിലപാടില്‍ നിന്ന് ഗവർണർ പിന്മാറിയത് വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ്. മുഖ്യമന്ത്രിയുമായി നടത്തി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഗവർണറുടെ നിലപാട് മാറ്റമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

മനുഷ്യച്ചങ്ങലയ്ക്ക് ശേഷം മുഖ്യമന്ത്രി നേരെ പോയത് ഗവർണറെ കാണാനാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിരുദ്ധ നിലപാടുകളെന്ന് പറയുമ്പോഴും ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം പുകഴ്ത്തുന്ന വിചിത്ര കാഴ്ചയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പൗരത്വ ഭേദഗതി നിയമത്തില്‍ പരസ്പര വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ തമ്മിലുള്ള ഒളിച്ചുകളിയാണ് ഇതോടെ വ്യക്തമായത്. പൗരത്വ നിയമ ദേദഗതിയെ അനുകൂലിച്ച് ഗവര്‍ണറും എതിര്‍ത്ത് മുഖ്യമന്ത്രിയും നിലപാടെടുത്തത് നാടകമാണെന്ന് പൊതുജനത്തിന് ബോധ്യമായെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ മുഖ്യമന്ത്രിയുടെ നിലപാടില്‍ യാതൊരു ആത്മാര്‍ത്ഥതയും ഇല്ല. സര്‍ക്കാരും ഇടതുപക്ഷവും നിയമത്തിനെതിരാണ് എന്ന് വരുത്തിത്തീര്‍ക്കാനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുമുള്ള മുഖ്യമന്ത്രിയുടെ തന്ത്രമായിരുന്നു പരസ്യപ്രസ്താവനകള്‍. ഇക്കാര്യം മുന്നില്‍ കണ്ടാണ് താന്‍ സംയുക്ത സമരത്തെ എതിര്‍ത്തതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുപക്ഷവുമായി യോജിച്ച് സമരത്തിനില്ലെന്ന കോണ്‍ഗ്രസിന്‍റെ നിലപാട് സാധൂകരിക്കുന്നതാണ് നിയമസഭയില്‍ നടന്ന സംഭവങ്ങളെന്ന് ന്യൂനപക്ഷ വിഭാഗങ്ങള്‍ തിരിച്ചറിയണം. ന്യൂനപക്ഷ വിഭാഗങ്ങളോട് സി.പി.എമ്മിന് ഒരുകാലത്തും പ്രതിബദ്ധതയില്ല. ന്യൂനപക്ഷ വിഭാഗത്തെ വഞ്ചിക്കുന്ന നിലപാടാണ് സി.പി.എമ്മിന്‍റേത്. ന്യൂനപക്ഷങ്ങളോടുള്ള കപടസ്നേഹം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടിന്‍റെ ഭാഗം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയേയും ആര്‍.എസ്.സിനേയും വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല.

നിയമസഭ ഐക്യകണ്ഠ്യേന പാസാക്കിയ പ്രമേയത്തെ അവഹേളിച്ച ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിക്കേണ്ടത്. മുഖ്യമന്ത്രി ഇതിന് തയാറാകാത്തതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്ന സി.പി.എം നിലപാടില്‍ എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ പ്രതിപക്ഷത്തിന്‍റെ പ്രമേയത്തെ അനുകൂലിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ മുഖ്യമന്ത്രി ഗവര്‍ണറുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ ഭരണപക്ഷം എതിര്‍ക്കുമെന്നത് തീര്‍ച്ചയാണ്. ബി.ജെ.പി കേന്ദ്ര നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണിത്. ഇതോടെ സി.പി.എം പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്വീകരിച്ച നിലപാടിലെ പൊയ്മുഖം ഒരിക്കല്‍ക്കൂടി അഴിഞ്ഞു വീഴുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എം.എല്‍.എമാരെ വാച്ച് ആന്‍റ് വാര്‍ഡിനെ കൊണ്ട് കയ്യേറ്റം ചെയ്ത നടപടി അംഗീകരിക്കാനാവുന്നതല്ലെന്നും കേരളത്തിന്‍റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. നയപ്രഖ്യാപനത്തില്‍ രാജ്യത്ത് വലിയ സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നു എന്ന് ഗവര്‍ണര്‍ പരസ്യമായി വ്യക്തമാക്കിയതിലൂടെ മോദി സര്‍ക്കാർ സമ്പൂര്‍ണ പരാജയമാണെന്ന് തുറന്ന് കാട്ടിയതിനെ കെ.പി.സി.സി സ്വാഗതം ചെയ്യുന്നതായും മുല്ലപ്പള്ളി പറഞ്ഞു.