ബൈസൻവാലിയിൽ യൂത്ത് കോൺഗ്രസ്സ് നേതാവിന്‍റെ വീടിന് നേരെ സംഘടിത ഗുണ്ടാ ആക്രമണം; കേസെടുക്കുവാൻ തയ്യാറാകാതെ പോലീസ്

Jaihind News Bureau
Thursday, March 26, 2020

കോവിഡ്- 19- വ്യാപനത്തിനെതിരെ നിരോധനാജ്ഞ ഉൾപ്പെടെ നടപടികളുമായി സർക്കാർ മുന്നോട്ടു പോIകുമ്പോൾ യൂത്ത് കോൺഗ്രസ്സ് നേതാവിന്‍റെ വീടിന് നേരെ സംഘടിത ഗുണ്ടാ ആക്രമണം. ഇടുക്കി ബൈസൻവാലിയിൽ ഉണ്ണികൃഷ്ണന്‍റെ വീടിനു നേരെയാണ് ഇരുപതോളം പേർ സംഘടിച്ച് ആക്രമണം നടത്തിയത്. ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും പോലീസ് കേസെടുക്കുവാൻ തയ്യാറായില്ല എന്നും പരാതിയുണ്ട്.

ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണ് ഇടുക്കി ബൈസൻവാലിയിൽ ഉണ്ണികൃഷ്ണന്‍റെ വീട്ടിൽ ഇരുപതോളം പേർ സംഘടിച്ചെത്തി അതിക്രമം നടത്തിയത്. കോവിഡ് വ്യാപനത്തെത്തുടർന്ന് ലോക്ക് ഡൗൺ നിലനിൽക്കുമ്പോഴാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തിനു വിരുദ്ധമായി ആളുകൾ സംഘം ചേർന്നത്. നിരോധനാജ്ഞ നിലനിൽക്കുന്ന കുഞ്ചിത്തണ്ണിയിൽ നിന്നും സി.പി.എം.നിയന്ത്രണത്തിലുള്ള ലേബർ കോൺട്രാക്ട് സംഘത്തിലെ ജീവനക്കാരും അതിക്രമത്തിന് എത്തിയതായി പരാതിയുണ്ട്. സംഘടിച്ചെത്തിയവർ ഉണ്ണികൃഷ്ണന്‍റെ വീടിന്‍റെ സംരക്ഷണ ഭിത്തി പൊളിക്കുകയും മുറ്റംഇടിക്കുകയും ചെയ്തതായാണ് പരാതി. ജില്ലാ ഭരണകൂടവും പോലീസും കോവിഡിന്‍റെ ശ്രദ്ധയിലായിരിക്കുമ്പോഴാണ് ഹൈക്കോടതിയുടെ നിരോധനമുള്ള സ്ഥലത്ത് കയറി അതിക്രമം നടത്തിയത്.പിന്നീട് സ്ഥലത്തെത്തിയ പോലീസ് അക്രമികളെ പിരിച്ച് വിട്ടതല്ലാതെ കേസെടുക്കുവാൻ തയ്യാറായില്ല എന്നാണ് പരാതി. മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും, ഡി.ജി.പിയ്ക്കുമടക്കം ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.