കേരളത്തിന് അര്‍ഹതപ്പെട്ട 1600 കോടി രൂപയുടെ ജി.എസ്.ടി നഷ്ടപരിഹാരത്തുക എത്രയും വേഗം കേന്ദ്ര സര്‍ക്കാര്‍  നല്‍കണം : കൊടിക്കുന്നില്‍ സുരേഷ് എം.പി

Jaihind News Bureau
Tuesday, December 3, 2019

ജി.എസ്.ടി നഷ്ട പരിഹാര തുകയിനത്തില്‍ കേരളത്തിന് ലഭിക്കേണ്ട 1600 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം കേരളത്തിന് കൈമാറണമെന്ന്  ലോക്സഭയിലെ കോണ്‍ഗ്രസ്സ് ചീഫ് വിപ്പും പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിയുമായ കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക്സഭയില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. 

ജി.എസ്.ടി നികുതി വ്യവസ്ഥ നിലവില്‍ വന്നപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന നികുതി വരുമാന നഷ്ടം ആദ്യ അഞ്ച് വര്‍ഷത്തേക്ക് കേന്ദ്രം നികത്തുമെന്ന വാഗ്ദാനം നല്‍കിയിരുന്നതാണ്. കേരളം പോലെയുള്ള ഒരു ഉപഭോക്തൃ സംസ്ഥാനത്തിന് നികുതിയിനത്തില്‍ വന്‍ തുകയാണ് നഷ്ടമാകുന്നത്. അതിനാല്‍ തന്നെ കേരളത്തിന് ലഭിക്കേണ്ട നഷ്ട പരിഹാര തുകയായ 1600 കോടി രൂപ ഉടന്‍ തന്നെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനാപരമായി അവകാശപ്പെട്ട നഷ്ട പരിഹാരം നല്‍കുവാന്‍ വിമുഖത കാണിക്കുന്നത് ഫെഡറല്‍ സംവിധാനത്തോടുള്ള അവമതിയാണ്.

അതിനാല്‍ എത്രയും വേഗത്തില്‍ തന്നെ കേരളത്തിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും ലഭിക്കേണ്ട ജി.എസ്.ടി നഷ്ട പരിഹാരത്തുക നല്‍കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

കൊടിക്കുന്നില്‍ സുരേഷ് എം.പി