‘തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപിയും സിപിഎമ്മും;പാലക്കാട്ട് വോട്ടിന് പണം, കണ്ണൂരിൽ വ്യാജ ഐഡി കാർഡ്’: കമ്മീഷൻ ഉറക്കത്തിലോ എന്ന് കെ.സി. വേണുഗോപാൽ

Jaihind News Bureau
Wednesday, April 8, 2026

പാലക്കാട്ട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പരസ്യമായി പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. വോട്ടർമാരെ പണം നൽകി സ്വാധീനിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. ബിജെപിയുടെ ഈ പണക്കൊഴുപ്പ് കേരളത്തിലുടനീളം പ്രകടമാണെന്നും, തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അവർ ഇത്തരം മാർഗങ്ങൾ സ്ഥിരമായി സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴയിലും സമാനമായ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിൽ ഇതാണ് രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായിട്ടാണോ പ്രവർത്തിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പ് ദിവസം ടിവിയിലും ഓൺലൈനിലും പരസ്യങ്ങൾ നൽകരുതെന്ന നിർദേശം യുഡിഎഫ് കൃത്യമായി പാലിക്കുമ്പോൾ, എൽഡിഎഫും ബിജെപിയും ഈ ചട്ടം ലംഘിച്ച് പരസ്യങ്ങൾ നൽകുന്നത് തുടരുകയാണ്. ഇത്തരം നിയമലംഘനങ്ങൾ കണ്ടിട്ടും കമ്മീഷൻ നടപടിയെടുക്കാത്തത് ദുരൂഹമാണെന്ന് അദ്ദേഹം വിമർശിച്ചു.

കണ്ണൂരിലും കാസർകോട്ടും കള്ളവോട്ട് ലക്ഷ്യമിട്ട് സിപിഎം വ്യാപകമായി വ്യാജ ഐഡന്റിറ്റി കാർഡുകൾ നിർമ്മിക്കുന്നു എന്ന ആരോപണം വേണുഗോപാൽ ആവർത്തിച്ചു. ചീമേനി അടക്കമുള്ള സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ രഹസ്യമായി കാർഡ് അച്ചടി നടക്കുന്നുണ്ടെന്നും സിപിഎമ്മിനുള്ളിൽ നിന്ന് തന്നെ ഇതിന്റെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ വിവരം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. വ്യാജ കാർഡ് നിർമ്മാണത്തെക്കുറിച്ച് സംസാരിച്ചതിന് തനിക്ക് ലഭിച്ച വക്കീൽ നോട്ടീസിന് കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കി.