കര്‍ണ്ണാടകയില്‍ എട്ട് ബിജെപി എംഎല്‍എമാരെ കാണാനില്ല

Jaihind Webdesk
Wednesday, January 16, 2019

ബി.ജെ.പിയുടെ ഓപറേഷന്‍ താമര പാളി. കര്‍ണ്ണാടകയില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. ബി.ജെ.പി എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയോടെ എട്ട് എംഎല്‍എമാരെ കാണാതായതായി വാര്‍ത്ത.

എന്നാല്‍, എംഎല്‍എമാര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി പുറത്തുപോയതാണെന്നും രാത്രിയോടെ തിരികെയെത്തുമെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു. കെ.സി വേണുഗോപാല്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. 18ാം തീയതി വിളിച്ചിരിക്കുന്ന പാര്‍ലമെന്ററി കാര്യയോഗത്തില്‍ മുഴുവന്‍ ഭരണകക്ഷി എം.എല്‍.എമാരും പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ബി.ജെ.പി നടത്തുന്ന ഈ കുതിരക്കച്ചവടം ദേശീയ തലത്തില്‍ തന്നെ അവര്‍ക്ക് നാണക്കേടുണ്ടാക്കുമെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.ഓപ്പറേഷന്‍ താമര കര്‍ണാടകത്തില്‍ വിരിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടു. ബിജെപി ക്യാമ്പിലെത്തിയ കോണ്‍ഗ്രസ് എംഎല്‍എമാരും സ്വതന്ത്രരും തിരിച്ചു വരും. സ്വതന്ത്ര എംഎല്‍എമാരുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയതായി കെ.സി.വേണുഗോപാല്‍ അറിയിച്ചു.

സര്‍ക്കാരുണ്ടാക്കുമെന്ന് അവകാശവാദം ഉന്നയിക്കുമ്പോഴും ഇത് എളുപ്പമല്ലെന്ന തിരിച്ചറിവ് ബിജെപി നേതൃത്വത്തിനുണ്ട്. പതിമൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെങ്കിലും രാജിവച്ചാല്‍ മാത്രമേ 104 എംഎല്‍എമാര്‍ മാത്രമുള്ള ബിജെപിക്ക് രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ കൂടി പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനാകൂ.