കളമശേരി സ്‌ഫോടനം; വിവരങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍, അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും

Jaihind Webdesk
Sunday, October 29, 2023


കളമശേരിയിലുണ്ടായ സ്‌ഫോടനത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാരും വിവരങ്ങള്‍ തേടുന്നു. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു. സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുമെന്നും ഡല്‍ഹിയില്‍ നിന്നും അഞ്ചംഗ സംഘം അന്വേഷണത്തിന് എത്തുമെന്നുമാണ് വിവരങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി കേന്ദ്രമന്ത്രി അമിത്ഷാ ഫോണില്‍ സംസാരിച്ചു. വീര്യം കുറഞ്ഞ സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തല്‍.

കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്ന് രാവിലെ 9.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമ?ശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. സ്‌ഫോടനമുണ്ടാകുമ്പോള്‍ 2400ലേറെപ്പേര്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.