സി. കെ നാണുവിനെ ജെ.ഡി.എസിൽ നിന്ന് പുറത്താക്കി ദേവഗൗഡ; നടപടി സമാന്തര യോഗം വിളിച്ചതില്‍

Jaihind Webdesk
Saturday, December 9, 2023

ബെംഗളൂരു: ജെ.ഡി.എസിൽ നിന്ന് സി. കെ നാണുവിനെ പുറത്താക്കിയെന്ന് എച്ച്. ഡി ദേവഗൗഡ. ദേശീയ പ്രസിഡന്‍റ് പദവിയിൽ തുടരവേ വൈസ് പ്രസിഡന്‍റായ സി.കെ നാണു സമാന്തരയോഗം വിളിച്ചത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയതെന്ന് ദേവഗൗഡ പറഞ്ഞു. സിഎം ഇബ്രാഹിം സികെ നാണുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കൂടെ നിർത്തുന്നതെന്നും ദേവഗൗഡ ആരോപിച്ചു.

ഇതിനുമുമ്പ് കർണാടക സംസ്ഥാനാധ്യക്ഷനായ സി. എം ഇബ്രാഹിമിനെ ദേവഗൗഡ പുറത്താക്കിയിരുന്നു. അതേസമയം 2024-ൽ പുതുതായി സംസ്ഥാനസമിതികൾ പുനഃസംഘടിപ്പിക്കുമെന്നും എച്ച്. ഡി ദേവഗൗഡ പറഞ്ഞു. സി. കെ നാണുവും സി എം ഇബ്രാഹിമും ചേർന്ന് തിങ്കളാഴ്ച ബെംഗളുരുവിൽ ജെ.ഡി.എസിൽ തങ്ങളെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗം പാര്‍ട്ടി വിരുദ്ധമാണെന്നും യോഗത്തിന് ദേശീയ നേതൃത്വത്തിന്‍റെ അംഗീകാരമില്ലെന്നുമാണ് ദേവഗൗഡ പറയുന്നത്. ജെഡിഎസ് ദേശീയ നേതൃത്വം എന്‍‍.ഡി.എയുടെ ഭാഗമായതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. എന്‍.ഡി.എയില്‍ ചേര്‍ന്നതിനെതിരെ സികെ നാണു, സിഎം ഇബ്രാഹിം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയായിരുന്നു. ദേവ ഗൗഡ ബിജെപിക്കൊപ്പം പോയശേഷം സംസ്ഥാന നേതാക്കൾ യോഗം ചേർന്നത് മൂന്ന് തവണയായിരുന്നു. മൂന്ന് യോഗവും ഗൗഡക്കൊപ്പമില്ലെന്നും യഥാർത്ഥ ജെ.ഡി.എസിനായുള്ള ശ്രമം നടത്താനും തീരുമാനിച്ചു.

എന്നാൽ ഏക ദേശീയ വൈസ് പ്രസിഡണ്ട് സി.കെ നാണുവും കർണ്ണാടക മുൻ പ്രസിഡണ്ട് സി.എം ഇബ്രാഹിമും എൻഡിഎ വിരുദ്ധ നീക്കത്തിനായി ദേശീയ എക്സിക്യൂട്ടീവ് വിളിച്ചപ്പോൾ സംസ്ഥാന നേതൃത്വം മുഖം തിരിച്ചു. ഗൗഡയെ പോലെ സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസും യോഗത്തെ തള്ളിപ്പറഞ്ഞു. ഇതോടെ സംസ്ഥാന നേതൃത്വത്തിൻറെ ബിജെപി വിരുദ്ധതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.