ശബരിമലയില്‍ അനാവശ്യ പൊലീസ് നിയന്ത്രണം; തിരുവിതാംകൂർ ദേവസ്വം ബോർഡിനും കടുത്ത അതൃപ്തി

Jaihind News Bureau
Wednesday, December 25, 2019

ശബരിമലയിലെ അനാവശ്യ പൊലീസ് നിയന്ത്രണങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കടുത്ത അതൃപ്തി. പോലീസ് നിയന്ത്രണം അനാവശ്യമാണെന്നും സന്നിധാനത്ത് തിരക്ക് കുറഞ്ഞിട്ടും വാഹനങ്ങൾ കടത്തിവിടുന്നില്ലെന്നും ദേവസ്വം ബോർഡ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇടത്താവളങ്ങളിലടക്കമുള്ള പോലീസ് നിയന്ത്രണങ്ങളിൽ മണിക്കൂറുകളോളമാണ് തീർത്ഥാടകർ വഴിയിൽ കുടുങ്ങിക്കിടക്കുന്നത്.

സന്നിധാനത്തെ തിരക്ക് ക്രമീകരിക്കാൻ ഇടത്താവളങ്ങളിൽ തീർത്ഥാടകരെ മണിക്കൂറുകളോളം പോലീസ് നിയന്ത്രിക്കുന്നത് ദർശനത്തിനെത്തുന്ന തീർത്ഥാടകരെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. എരുമേലിയിൽ നിന്നും പമ്പയിലേക്കെത്താൻ എട്ട് മണിക്കൂറോളമാണ് തീർത്ഥാടകർ കാത്തിരിക്കേണ്ടി വരുന്നത്. തീർത്ഥാടകരുടെ നില മരക്കൂട്ടം വരെ നീളുമ്പോഴും സന്നിധാനത്തുള്ള ഫ്ലൈഓവറിൽ കാര്യമായ തിരക്കില്ലെന്നും ബോർഡ് ചൂണ്ടിക്കാട്ടുന്നു

നാളെ സൂര്യഗ്രഹണദിനത്തിൽ ക്ഷേത്രനട നാല് മണിക്കൂർ അടച്ചിടുന്നതിനാൽ ഈ നിയന്ത്രണങ്ങൾ തീർത്ഥാടകർക്ക് വലിയ തിരിച്ചടിയാകുമെന്നും ബോർഡ് അതികൃതർ വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി ബസുകൾക്കുപ്പടെ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ദർശനം കഴിഞ്ഞ് മലയിറങ്ങുന്നവർക്ക് തിരികെ പോകാൻ വാഹനങ്ങൾ ലഭിക്കാത്ത സാഹചര്യത്താണ്. നാളെ തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സമയങ്ങളിലും പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തീർത്ഥാടകരെ നിയന്ത്രണമുണ്ടാകും.