കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ് രോഗത്തിന്‍റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്

Jaihind News Bureau
Friday, April 3, 2020

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ് രോഗത്തിന്‍റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. മെഡിക്കൽ കോളേജ് പി ടി എയുടെ നേതൃത്വത്തിലാണ് യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് എന്ന പേരിൽ സ്വരൂപിച്ചു തട്ടിപ് നടത്തുന്നത്. സംഭവത്തിൽ ഡിസിസി സെക്രട്ടറി ദിനേശ് പേരുമെണ്ണ ജില്ലാ കളക്ടർക്കു പരാതി നൽകി.

കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി സുരക്ഷാ ഉപകരണങ്ങൾ വാങ്ങാനും ക്രമീകരണങ്ങൾ നടത്താനും എന്ന വ്യാജേനയാണ് സ്വകാര്യ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ഫണ്ട് ശേഖരിച്ചത്. എന്നാൽ കളക്ടർ ചെയർമാൻ ആയ എച്ച്ഡിഎസ് അക്കൗണ്ടും പ്രിൻസിപ്പൽ അക്കൗണ്ടും ഉണ്ടായിരുന്നിട്ടും പിടിഎ അക്കൗണ്ടിലേക്കു ഫണ്ട് കൈമാറിയതാണ് ദുരൂഹത സൃഷ്ടിക്കുന്നത്. സുതാര്യമല്ലാത്ത ഈ ധന സഹായത്തിൽ ദുരൂഹത ആരോപിച്ചാണ് ഡിസിസി സെക്രട്ടറി ദിനേശ് പെരുമണ്ണ ജില്ലാ കളക്ടർക്കു പരാതി നൽകിയത്.

ധനസഹായം ആവശ്യപ്പെട്ടു പിടിഎയുടെ അക്കൗണ്ട് വെച്ചുള്ള സന്ദേശം പ്രചരിച്ചിരുന്നു. എന്നാൽ ഇത് തങ്ങളുടെ അറിവോടെയല്ല എന്ന് വ്യക്തമാക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വാർത്താകുറിപ്പ് ഇറക്കിയിരുന്നു. അതേസമയം ആറു സ്ഥാപനങ്ങളിൽ നിന്നായി കൊവിഡ് 19 ന്‍റെ പേരിൽ പിടിഎ അക്കൗണ്ട് വഴി ഫണ്ട് ശേഖരിച്ചിരുന്നുവെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഫണ്ട് കൈമാറ്റത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ദിനേശ് പെരുമണ്ണ കളക്ടർക്കു പരാതി നൽകിയത്.