പാലക്കാട്ടെ പുതുശ്ശേരി പഞ്ചായത്ത് നടത്തിയ സൗജന്യ അരി വിതരണം വിവാദത്തില്‍; സമൂഹ അടുക്കളയ്ക്ക് ലഭിച്ച അരി പഞ്ചായത്ത് പ്രസിഡന്‍റും മറ്റ് സിപിഎം നേതാക്കളും ചേർന്ന് കടത്തിയെന്ന് ആരോപണം

Jaihind News Bureau
Friday, April 3, 2020

പാലക്കാട്ടെ പുതുശ്ശേരി പഞ്ചായത്ത് നടത്തിയ സൗജന്യ അരി വിതരണം രാഷ്ട്രീയ വിവാദത്തില്‍. പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ സമൂഹ അടുക്കളയ്ക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം ഒരു ടൺ അരി നല്‍കിയിരുന്നു. ഇത് പഞ്ചായത്ത് പ്രസിഡന്‍റും മറ്റ് സിപിഎം നേതാക്കളും ചേർന്ന് കടത്തിയെന്നാണ് ആരോപണം. അരി എങ്ങോട്ടാണ് പോയതെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് പോലും അറിവില്ല. സമൂഹ അടുക്കളയുടെ മറവിൽ നടക്കുന്ന തട്ടിപ്പിനെതിരെ പഞ്ചായത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് കോൺഗ്രസ്. എന്നാല്‍ അരി മുഴുവന്‍ പാവങ്ങള്‍ക്കായി വിതരണം ചെയ്തുവെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വിശദീകരണം.

രണ്ട് ദിവസം മുമ്പാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ നല്‍കിയ ആയിരം കിലോ അരി നല്‍കിയത്. പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് ആയ കെ. ഉണ്ണികൃഷ്ണന്‍ ഇത് ഏറ്റുവാങ്ങിയിരുന്നു. കൂടാതെ കഞ്ചിക്കോട് ആസ്ഥാനമായ പൊതുമേഖല സ്ഥാപനം ബെമലും അരിയും പലവ്യഞ്ജനങ്ങളും പഞ്ചായത്തിന് കൈമാറി. എന്നാല്‍ ഇത് പഞ്ചായത്തിന്‍റെ രേഖകളില്‍ വന്നിട്ടില്ല. ഇതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.

പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തിരിമറി ആരോപണം ഉന്നയിച്ച് രംഗത്തെത്തി. പഞ്ചായത്ത് 1000 കിലോ അരിയും സിപിഎം പ്രവര്‍ത്തകര്‍ക്ക് വീതിച്ച് നല്‍കിയെന്നാണ് ആരോപണം. വിഷയം ഏറ്റെടുത്ത കോണ്‍ഗ്രസ് ജില്ല കമ്മിറ്റി പഞ്ചായത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകി. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.