സാങ്കേതിക അനുമതിയില്ലാത്ത വിമാനം വാന്‍കൂവര്‍ റൂട്ടില്‍ അയച്ചു: എട്ട് മണിക്കൂര്‍ പറന്ന ശേഷം തിരിച്ചിറക്കി; എയര്‍ ഇന്ത്യയ്ക്ക് ഗുരുതര വീഴ്ച

Jaihind News Bureau
Saturday, March 21, 2026


ഡല്‍ഹിയില്‍ നിന്നും കാനഡയിലെ വാന്‍കൂവറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം (AI 185), എട്ട് മണിക്കൂര്‍ ആകാശത്ത് ചിലവഴിച്ച ശേഷം അടിയന്തരമായി ഡല്‍ഹിയിലേക്ക് തന്നെ തിരിച്ചിറക്കി. വിമാനം മാറിയയച്ചതാണ് ഈ അസാധാരണ നടപടിക്ക് കാരണമായത്.

വ്യാഴാഴ്ച രാവിലെ 11:34-ഓടെയാണ് യാത്രക്കാരുമായി വിമാനം ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്നത്. എന്നാല്‍ വിമാനം ചൈനീസ് വ്യോമാതിര്‍ത്തിയില്‍ എത്തിയപ്പോഴാണ്, ആ റൂട്ടില്‍ പറക്കാന്‍ അനുമതിയില്ലാത്ത വിമാനമാണ് ഉപയോഗിച്ചതെന്ന കാര്യം അധികൃതര്‍ തിരിച്ചറിഞ്ഞത്. വാന്‍കൂവര്‍ റൂട്ടിലെ യാത്രയില്‍ ഹിമാലയന്‍ മേഖലകള്‍ കടന്നുപോകേണ്ടതുണ്ട്. ഉയര്‍ന്ന മലനിരകള്‍ക്ക് മുകളിലൂടെ പറക്കുമ്പോള്‍ ആവശ്യമായ പ്രത്യേക അടിയന്തര ഓക്‌സിജന്‍ സംവിധാനങ്ങള്‍ ഉള്ള വിമാനങ്ങള്‍ മാത്രമേ ഈ പാതയില്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.

ബോയിംഗ് 777-300 ER (B777-300ER) ഈ മേഖലയില്‍ പറക്കാന്‍ അനുമതിയുള്ള വിമാനം. എന്നാല്‍ എയര്‍ ഇന്ത്യ അയച്ചത് ബോയിംഗ് 777-200 LR (B777-200LR) വിമാനമാണ്. സാങ്കേതികമായി ഈ റൂട്ടില്‍ പറക്കാന്‍ അനുമതിയില്ലാത്ത വിമാനം അയച്ചതിലൂടെ യാത്രക്കാരുടെ സുരക്ഷയില്‍ വലിയ വീഴ്ചയാണ് സംഭവിച്ചത്.

ഏകദേശം 8 മണിക്കൂറോളം പറന്ന വിമാനം ആകാശമധ്യേ വെച്ച് ‘യുടേണ്‍’ എടുത്ത് തിരികെ ഡല്‍ഹിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയതായും, വെള്ളിയാഴ്ച രാവിലെ കൃത്യമായ സുരക്ഷാ സജ്ജീകരണങ്ങളുള്ള മറ്റൊരു വിമാനത്തില്‍ യാത്ര പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.