കിരണ്‍ മാര്‍ഷല്‍ വ്യവസായിയോ ബിനാമിയോ?; സ്വർണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയ കിരണിന് മുഖ്യമന്ത്രിയുമായുള്ള അടുത്ത ബന്ധത്തിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്‌| VIDEO

Jaihind News Bureau
Tuesday, July 21, 2020

വിവാദ വ്യവസായി കിരണ്‍ മാര്‍ഷല്‍ നാല് വര്‍ഷത്തിനിടെ കൈവരിച്ച സാമ്പത്തിക വളര്‍ച്ച അമ്പരപ്പിക്കുന്നത്. ഹോട്ടലും റൈഫിള്‍ അക്കാഡമിയും മാത്രമുള്ള കിരണിന്‍റെ  ഇപ്പോഴത്തെ സമ്പത്താണ് അദ്ദേഹം വ്യവസായിയോ ബിനാമിയോ എന്ന സംശയം ഉയര്‍ത്തുന്നത്.

അതിനിടെ കിരണ്‍ മാര്‍ഷലുമായി മുഖ്യമന്ത്രി പിണറായി വിജയന് അടുത്തബന്ധമുണ്ടെന്നതിന്‍റെ  കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു.  അരൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് ആലപ്പുഴയില്‍ എത്തിയ പിണറായി വിജയനും  സംഘവും വിശ്രമിച്ചതും ഭക്ഷണം കഴിച്ചതുമെല്ലാം കിരണിന്‍റെ വീട്ടില്‍ നിന്നായിരുന്നു. പിണറായി വിജയന്‍റെ ഭാര്യ കമല വിജയനാണ് കിരണിന്‍റെ തുറവൂരിലെ ‘കേരള കോഫി ഹൗസ്’ എന്ന ഹോട്ടല്‍ ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ മന്ത്രിമാരും പങ്കെടുത്തിരുന്നു. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ പിണറായി വിജയന്‍ ഉപയോഗിച്ച വാഹനം നാല് വര്‍ഷത്തോളം ഉപയോഗിച്ചത് കിരണാണെന്നതിന്‍റെ  തെളിവുകളും   കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അതേസമയം സ്വർണ്ണക്കടത്ത് കേസില്‍ ഒളിവിലായിരുന്ന  സ്വപ്‌ന സുരേഷും കൂട്ടാളികളും കിരണിന്‍റെ വീട്ടില്‍ എത്തി എന്ന് എന്‍ഐഎക്കും സൂചന ലഭിച്ചു.  ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ഇതേദിവസം കിരണിന്‍റെ വീട്ടില്‍ എത്തിയിരുന്നുവെന്ന് പ്രദേശവാസികളും പറയുന്നു.   ഈ വീട്ടിലിരുന്നാണ് സ്വകാര്യ ചാനലിന് നല്‍കാന്‍ സ്വപ്ന സുരേഷ് ശബ്ദരേഖ  തയ്യാറാക്കിയതെന്നാണ് സൂചന. തുടര്‍ന്ന് നടന്ന ഗൂഢാലോചനയുടെ ഫലമായാണ് പ്രതികള്‍ ബെംഗളൂരുവിലേക്ക് കടന്നതെന്നുമാണ് എന്‍ഐഎയുടെ അനുമാനം. ഈ സമയം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ ടെലിഫോണില്‍ ബന്ധപ്പെട്ടതായും വിവരമുണ്ട്. ഈ ദിവസങ്ങളില്‍ കൊവിഡ് ഭീഷണി ഇല്ലാതിരുന്നിട്ടും തുറവൂരിലും പരിസര പ്രദേശങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും സംശയാസ്പദമാണ്.

ആദ്യകാലത്ത് ആലപ്പുഴയിലെ വി.എസ് പക്ഷത്തിന്‍റെ  അടുപ്പക്കാരനായിരുന്ന കിരണ്‍ ചില കേസുകളില്‍ ഉള്‍പ്പെട്ടതോടെ പിണറായി പക്ഷത്തേക്ക് കൂറുമാറിയിരുന്നു.  വി. എസ് അച്യുതാനന്ദന്‍റെ  മകന്‍ വി.എ അരുണ്‍ കുമാറുമായും കിരണ്‍ മാർഷല്‍ അടുത്തബന്ധം പുലർത്തിയിരുന്നു.

 

 

https://www.facebook.com/JaihindNewsChannel/videos/282068776355290