എറണാകുളം ജില്ലയിൽ നിരോധനാജ്ഞ; കർശന നടപടികളുമായി പോലീസ് രംഗത്ത്

Jaihind News Bureau
Tuesday, March 24, 2020

എറണാകുളം ജില്ലയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചതോടെ കർശന നടപടികളുമായി പോലീസ് രംഗത്തെത്തി. അതിനിടെ, ജില്ലയിൽ ഇന്ന് ലഭിച്ച 67 പരിശോധന ഫലങ്ങളും നെഗറ്റീവ് ആയത് അൽപ്പം ആശ്വാസമായി. കോവിഡിന്‍റെ പശ്ചാത്തലത്തിൽ കൊച്ചി കുമ്പളം ടോൾ പ്ലാസയുടെ പ്രവർത്തനം 31 വരെ നിർത്തി വച്ചു.

മെട്രോ നഗരമായ എറണാകുളത്ത് ഇന്ന് മുതൽ 31 വരെ ജില്ലാകലക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മെഡിക്കൽ സ്‌റ്റോറുകൾക്ക് സമയക്രമം ബാധകമല്ലെങ്കിലും, പലചരക്ക് കടകളും മറ്റ് അവശ്യസ്ഥാപനങ്ങളും രാവിലെ 7 മുതൽ വൈകിട്ട് 5 വരെ മാത്രമേ തുറക്കാവൂ. മാളുകളിൽ അവശ്യസാധനങ്ങളുടെ കടകൾക്ക് മാത്രം പ്രവർത്തനാനുമതി നൽകി. പൊതുഇടങ്ങളിൽ 5 പേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ല. കൊച്ചി കുമ്പളം ടോൾ പ്ലാസയുടെ പ്രവർത്തനം 31 വരെ നിർത്തിവച്ചതായി ജില്ലാകലക്ടർ അറിയിച്ചു. അതിനിടെഇന്ന്രാവിലെലഭിച്ച 67 പരിശോധന ഫലങ്ങളും നെഗറ്റീവ് ആയത് ആശ്വാസമായി. നിലവിൽ എറണാകുളം മെഡിക്കൽ കോളേജിൽ 16 കോവിഡ് പോസിറ്റീവ് രോഗികളാണുള്ളത്. യു.കെയിൽ നിന്നുള്ളയാത്രാസംഘത്തിൽ ഉൾപ്പെട്ടവർ 7 പേരും, എറണാകുളം ജില്ലയിൽ നിന്നുള്ള 3 പേരും ഇതിൽ ഉൾപ്പെടുന്നു. ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ 5 കപ്പലുകളിലെ 129 ക്രൂഅംഗങ്ങളെ പരിശോധിച്ചതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.

നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ കൊച്ചിയിൽ വാഹനങ്ങൾ വലിയ തോതിൽ ഓടിയില്ല. അപൂർവ്വം സ്വകാര്യ വാഹനങ്ങൾ മാത്രമാണ് റോഡിലിറങ്ങിയത്. പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് വാഹനങ്ങൾതടഞ്ഞ്, യാത്രക്കാരോട് വിവരങ്ങൾ ചോദിച്ച ശേഷം കടത്തിവിട്ടു. അവശ്യ സർവ്വീസിന്റെ ഭാഗമല്ലാലാത്ത യാത്രക്കാരെ മടക്കി അയച്ചു. സ്വകാര്യ കാറുകളിൽ ഡ്രൈവർക്കൊപ്പം ഒരാൾക്ക് മാത്രമാണ് യാത്രചെയ്യാൻ അനുമതി നൽകിയത്. ജില്ലയിലെ ഹോട്ടലുകൾഅടച്ചു. എന്നാൽ ഹോം ഡെലിവറിക്കുള്ള സൗകര്യമുണ്ട്.

ജില്ലയിൽ മത്സ്യബന്ധന തുറമുഖം ഇന്നലെ രാത്രി അടച്ചിട്ടു. മെട്രോ റെയിൽവേ ഇന്നലെ മുതൽ 31 വരെ സർവീസ് നിർത്തിവച്ചിരിക്കുകയാണ്. നെടുമ്പാശേരി വിമാനത്താവളത്തിൽ ആഭ്യന്തര സർവീസുകൾ റദ്ദാക്കി. ഇന്നലെ രാത്രി നെടുമ്പാശേരിയിൽ പരിശോധനക്ക് വിസമ്മതിച്ച യാത്രക്കാരനെ അറസ്റ്റു ചെയ്തു. ചെന്നൈയിൽ നിന്നെത്തിയ കൊച്ചി സ്വദേശിയാണ് അറസ്റ്റിലായത്.