‘എന്തിന് ഞാന്‍ അത് ചെയ്യണം?’; ഇറാനെതിരെ ആണവായുധം ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കി ട്രംപ്

Jaihind News Bureau
Friday, April 24, 2026

ഇറാനുമായുള്ള സംഘര്‍ഷത്തില്‍ ആണവായുധങ്ങള്‍ പ്രയോഗിക്കില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാധാരണ യുദ്ധമുറകളിലൂടെ തന്നെ ഇറാന്റെ സൈനിക ശേഷിയെ തകര്‍ക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അതിനാല്‍ ആണവായുധങ്ങളുടെ ആവശ്യം ഉദിക്കുന്നില്ലെന്നും വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ലോകത്ത് ഒരു രാജ്യവും ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് തന്റെ നയമെന്ന് ട്രംപ് പറഞ്ഞു. ‘എന്തിന് ഞാന്‍ ആണവായുധങ്ങള്‍ ഉപയോഗിക്കണം? അവയില്ലാതെ തന്നെ സാധാരണ രീതിയില്‍ നമ്മള്‍ അവരെ തകര്‍ത്തു കഴിഞ്ഞു,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ നാവികസേന കടലിന്റെ അടിത്തട്ടിലാണെന്നും വ്യോമസേനയും റഡാര്‍ സംവിധാനങ്ങളും പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും ട്രംപ് അവകാശപ്പെട്ടു. നിലവിലെ ഉപരോധങ്ങള്‍ ഇറാന്റെ നിലനില്‍പ്പ് പ്രയാസകരമാക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ര്‍ച്ചകള്‍ക്കായി താന്‍ തിടുക്കം കാണിക്കുന്നില്ലെന്നും എന്നാല്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന സുശക്തമായ ഒരു കരാറാണ് ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. ഇതിനിടെ പശ്ചിമേഷ്യയില്‍ സൈനിക കരുത്ത് വര്‍ധിപ്പിച്ച് അമേരിക്ക മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും വിന്യസിച്ചു. യുഎസ്എസ് ജോര്‍ജ്ജ് എച്ച്.ഡബ്ല്യു ബുഷ് കൂടി എത്തിയതോടെ മേഖലയില്‍ അമേരിക്കന്‍ പടക്കപ്പലുകളുടെ എണ്ണം മൂന്നായി. നിലവില്‍ യുഎസ്എസ് അബ്രഹാം ലിങ്കണ്‍, യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് എന്നിവ മേഖലയില്‍ പട്രോളിംഗ് നടത്തുന്നുണ്ട്.