
തൃശ്ശൂർ മുണ്ടത്തിക്കോട്ടുള്ള പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. തൃശ്ശൂർ പൂരത്തിനായുള്ള തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന സാമ്പിൾ പുരയിലാണ് അപകടം സംഭവിച്ചത്. നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഏകദേശം 40 ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇതിൽ എട്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
കിലോമീറ്ററുകളോളം ദൂരത്തിൽ സ്ഫോടനശബ്ദം കേട്ടതായാണ് പ്രദേശവാസികൾ പറയുന്നത്. ആദ്യ സ്ഫോടനത്തിന് പിന്നാലെ വീണ്ടും പൊട്ടിത്തെറികൾ ഉണ്ടായതും രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കി. നിലവിൽ പ്രദേശം പുകയാൽ മൂടപ്പെട്ടിരിക്കുകയാണ്. സ്ഫോടക വസ്തുക്കൾ പൂർണ്ണമായും നിർവീര്യമാക്കാൻ സാധിക്കാത്തത് രക്ഷാപ്രവർത്തകർക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.
പോലീസും അഗ്നിശമന സേനയും ആംബുലൻസുകളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ പ്രധാന ആശുപത്രികൾക്കെല്ലാം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്