ഇറാന്റെ ‘കിരീട രത്‌നം’ പിടിച്ചെടുക്കാന്‍ അമേരിക്ക; ഖാര്‍ഗ് ദ്വീപിനെ ലക്ഷ്യമാക്കി ട്രംപിന്റെ നീക്കങ്ങള്‍

Jaihind News Bureau
Monday, March 16, 2026

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ഇറാന്റെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലായ ഖാര്‍ഗ് ദ്വീപിനെ ലക്ഷ്യമാക്കി അമേരിക്കന്‍ നീക്കങ്ങള്‍ ശക്തമാകുന്നു. ഇറാന്റെ ‘കിരീട രത്‌നം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖാര്‍ഗ് ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇറാന്‍ തീരത്തുനിന്ന് 28 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഖാര്‍ഗ് ദ്വീപ് രാജ്യത്തിന്റെ എണ്ണ കയറ്റുമതിയുടെ സിരാകേന്ദ്രമാണ്. പ്രതിദിനം 70 ലക്ഷം ബാരല്‍ വരെ എണ്ണ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ള ഈ ദ്വീപിലൂടെയാണ് ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത്. ആഴക്കടല്‍ സൗകര്യമുള്ളതിനാല്‍ ലോകത്തിലെ വമ്പന്‍ എണ്ണക്കപ്പലുകള്‍ക്ക് ഇവിടെ സുഗമമായി അടുക്കാന്‍ സാധിക്കും. 1960-കളില്‍ അമേരിക്കന്‍ കമ്പനിയായ അമോക്കോ നിര്‍മ്മിച്ച ഈ ദ്വീപ് ഇറാന്റെ സാമ്പത്തിക ജീവനാഡിയാണ്.

ഖാര്‍ഗ് ദ്വീപിന് നേരെ വീണ്ടും ശക്തമായ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ് എന്‍ബിസി ന്യൂസിനോട് പറഞ്ഞു. ദ്വീപിന്റെ സൈനിക കേന്ദ്രങ്ങള്‍ ഇതിനകം തകര്‍ക്കപ്പെട്ടെന്നും, ഒരു ‘രസത്തിന്’ എന്ന വണ്ണം ഇനിയും ആക്രമണങ്ങള്‍ തുടരുമെന്നുമാണ് ട്രംപിന്റെ പ്രസ്താവന. ആഗോള എണ്ണ വിതരണത്തെ ബാധിക്കാതിരിക്കാന്‍ എണ്ണ ഉല്‍പാദന കേന്ദ്രങ്ങളെ തല്‍ക്കാലം ഒഴിവാക്കുകയാണെങ്കിലും, ഹോര്‍മൂസ് കടലിടുക്കിലെ തടസ്സങ്ങള്‍ തുടര്‍ന്നാല്‍ ദ്വീപിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ യുഎസ് കരസേനയെ ഇറക്കേണ്ടി വരുമെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ട്രംപിന്റെ വാക്കുകളെ ഒരു അന്ത്യശാസനമായാണ് ഇറാന്‍ കാണുന്നത്. ദ്വീപിന് നേരെയുള്ള ഏതൊരു കടന്നുകയറ്റവും കടുത്ത തിരിച്ചടിക്ക് വഴിവെക്കുമെന്ന് ഇറാന്റെ സൈനിക നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യുഎസ് നിയന്ത്രണത്തിലുള്ള എണ്ണ ഉല്‍പാദന കേന്ദ്രങ്ങളെ ഇറാന്‍ ലക്ഷ്യമിടാനും സാധ്യതയുണ്ട്. മൂന്നാം ആഴ്ചയിലേക്ക് കടക്കുന്ന യുഎസ്-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍, അമേരിക്കന്‍ നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് ഇറാന്‍ നിരീക്ഷിക്കുന്നത്. ഖാര്‍ഗ് ദ്വീപിനെ അമേരിക്ക ഒരു ‘റെഡ് ലൈന്‍’ ആയി പ്രഖ്യാപിച്ചതോടെ മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്.