
മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായ വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ആവശ്യപ്പെട്ടു. മന്ത്രിയുടെ ഭാര്യ 112 എന്ന നമ്പറിൽ വിളിച്ച് പരാതിപ്പെട്ടിട്ടും, വീട്ടുകാര്യമാണെന്ന് പറഞ്ഞ് പൊലീസ് മടങ്ങിപ്പോയത് ഗുരുതരമായ വീഴ്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മകളോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും, ഇത്തരമൊരു സാഹചര്യത്തിൽ മന്ത്രിയെ ക്യാബിനറ്റിൽ നിലനിർത്തണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കണമെന്നും മുരളീധരൻ വ്യക്തമാക്കി.
തനിക്ക് അയ്യായിരത്തോളം പ്രണയബന്ധങ്ങളുണ്ടായിരുന്നുവെന്ന മന്ത്രിയുടെ പ്രസ്താവനയെയും മുരളീധരൻ പരിഹസിച്ചു. പലതവണ വിവാഹിതനാകുകയും ഭാര്യമാരെ ഉപദ്രവിക്കുകയും ചെയ്യുന്ന ഒരാൾ പൊതുപ്രവർത്തകനായി തുടരുന്നത് സമൂഹത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലനാകുന്ന മുഖ്യമന്ത്രി, സ്വന്തം മന്ത്രിസഭയിലെ അംഗത്തിന്റെ പ്രവൃത്തികളെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് വ്യക്തമാക്കണം. ഇത് കേവലം വ്യക്തിപരമായ വിഷയമല്ലെന്നും, മന്ത്രിയുടെ ഭാര്യക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
മന്ത്രിയുടെ ഭാര്യ പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തിൽ, അവർ ഉന്നയിച്ച ആരോപണങ്ങൾ അതീവ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെ നടപടികൾ പൊതുസമൂഹത്തിന് ഒട്ടും ചേരാത്തതാണ്. ഒരു കോൺഗ്രസ് എംഎൽഎക്കെതിരെ ആരോപണമുയർന്നപ്പോൾ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ചരിത്രമാണ് കോൺഗ്രസിനുള്ളത്. അങ്ങനെയെങ്കിൽ, ഇത്തരം പ്രവർത്തികൾ ചെയ്യുന്ന മന്ത്രിയെ സംരക്ഷിക്കണോ എന്ന് മുഖ്യമന്ത്രി ചിന്തിക്കണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.