ജനങ്ങളുടെ നികുതിപ്പണം സി.പി.എം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നു; പി.ആര്‍.ഡി പരസ്യം അധപതനത്തിന്റെ ഉദാഹരണമെന്ന് വി.ഡി. സതീശന്‍

Jaihind News Bureau
Thursday, March 5, 2026

 

തിരുവനന്തപുരം: പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന പരസ്യ പ്രചാരണങ്ങള്‍ തരംതാണതും അധപതിച്ചതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പത്ത് വര്‍ഷം മുന്‍പുള്ള നെഗറ്റീവ് വാര്‍ത്തകള്‍ കുത്തിപ്പൊക്കി വര്‍ത്തമാനകാല വാര്‍ത്തകളെന്ന വണ്ണം പത്രങ്ങളില്‍ നല്‍കിയത് ജനങ്ങളെ വഞ്ചിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. പുതുയുഗ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സി.പി.എം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ്. സി.പി.എം മുഖപത്രമായ ദേശാഭിമാനിയിലെ വാര്‍ത്തകളാണ് സര്‍ക്കാര്‍ പരസ്യമായി നല്‍കിയിരിക്കുന്നത്. ഇത്രയും ഹീനമായ പരസ്യം നല്‍കാന്‍ നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ ഭാവിയില്‍ മറുപടി പറയേണ്ടി വരുമെന്ന് സതീശന്‍ മുന്നറിയിപ്പ് നല്‍കി. പരസ്യമല്ലെന്ന് തോന്നിപ്പിക്കും വിധം നല്‍കിയ ഇത്തരം പ്രചാരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും. സര്‍ക്കാരിന് സ്വന്തമായി ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് പത്ത് വര്‍ഷം മുന്‍പത്തെ കാര്യങ്ങള്‍ ചര്‍ച്ചയാക്കുന്നത്. ഈ തരംതാണ പ്രചാരണത്തിന് കൂട്ടുനില്‍ക്കാത്ത മാധ്യമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് അടുത്തതോടെ എല്‍.ഡി.എഫിലും സി.പി.എമ്മിലും വന്‍ പൊട്ടിത്തെറികളാണ് നടക്കുന്നത്. ജി. സുധാകരന്‍ ഏറെ ആദരവുള്ള നേതാവാണെന്നും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട് വ്യക്തിപരമാണെന്നും സതീശന്‍ പറഞ്ഞു. പാലക്കാട്ടെ വിമത കണ്‍വെന്‍ഷനും തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും എല്‍.ഡി.എഫ് ശിഥിലമാകുന്നതിന്റെ ലക്ഷണമാണ്. പുതുയുഗ യാത്രയില്‍ ഉടനീളം സി.പി.എമ്മില്‍ നിന്നും ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ യു.ഡി.എഫിലേക്ക് കടന്നുവരികയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ ഉണ്ടാക്കിയ കരാര്‍ റദ്ദാക്കി ഇപ്പോള്‍ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്നത് വന്‍ അഴിമതിയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിദിനം 25 കോടിയോളം രൂപയുടെ നഷ്ടമാണ് ഇതുവഴി ഉണ്ടാകുന്നത്. കമ്മീഷന്‍ അടിക്കാനായി നടത്തുന്ന ഈ പകല്‍ക്കൊള്ളയെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി ആറിന് കാസര്‍കോട് നിന്നും ആരംഭിച്ച പുതുയുഗ യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. ശനിയാഴ്ച പുത്തരിക്കണ്ടം മൈതാനത്ത് രാഹുല്‍ ഗാന്ധി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വെറും രാഷ്ട്രീയ യാത്ര എന്നതിലുപരി കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് യാത്ര മുന്‍ഗണന നല്‍കിയത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെക്കുറിച്ചുള്ള വിഷന്‍ ഡോക്യുമെന്റുകള്‍ തയ്യാറാക്കാന്‍ ഈ യാത്ര സഹായിച്ചുവെന്നും, വരും തലമുറയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നായി യാത്ര മാറിയെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.