വിചിത്രമായ ആവശ്യവുമായി മന്ത്രിയുടെ ഭര്‍ത്താവ്; വരുന്ന തിരഞ്ഞെടുപ്പില്‍ വീണാ ജോര്‍ജിന് സീറ്റ് നല്‍കരുതെന്ന് സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടു

Jaihind News Bureau
Tuesday, March 3, 2026

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭര്‍ത്താവ് ജോര്‍ജ് ജോസഫ് സി.പി.എം നേതൃത്വത്തെ സമീപിച്ചു. തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഈ വിഷയം ഗൗരവകരമായി ചര്‍ച്ച ചെയ്തു. യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാക്കളായ തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ വിവരം സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുടുംബപരമായ കാരണങ്ങളാലാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നാണ് ജോര്‍ജ് പാര്‍ട്ടിയെ അറിയിച്ചിരിക്കുന്നത്.

ആറന്മുള മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എയായ വീണാ ജോര്‍ജിനെ വീണ്ടും അവിടെത്തന്നെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ജില്ലാ കമ്മിറ്റിയും വീണയുടെ പേര് മാത്രമാണ് ശുപാര്‍ശ ചെയ്തിരുന്നത്. 2016-ല്‍ മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലെത്തിയ വീണ, തുടര്‍ച്ചയായ രണ്ട് വിജയങ്ങളിലൂടെ മണ്ഡലത്തില്‍ കരുത്ത് തെളിയിച്ചിരുന്നു. എന്നാല്‍ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഭര്‍ത്താവില്‍ നിന്നുണ്ടായ ഈ നീക്കം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ഓര്‍ത്തഡോക്‌സ് സഭ മുന്‍ സെക്രട്ടറി കൂടിയായ ജോര്‍ജ് ജോസഫ്, ഫോണിലൂടെയും നേരിട്ടുമാണ് പാര്‍ട്ടി നേതാക്കളെ തന്റെ താല്പര്യം അറിയിച്ചത്. വീണ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായതിനാല്‍ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടും. നിലവില്‍ കണ്ണൂരിലെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന മന്ത്രിയോടും ഭര്‍ത്താവിനോടും നേരിട്ട് സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടാനാണ് സി.പി.എം നേതൃത്വത്തിന്റെ നീക്കം.