എയിംസ് ആവശ്യം നിസ്സാരമല്ല; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

Jaihind News Bureau
Wednesday, February 25, 2026

കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യത്തെ നിസ്സാരമായി കാണാനാകില്ലെന്ന് ഹൈക്കോടതി. പദ്ധതിയുടെ സാധ്യത പഠനവുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി. അല്ലാത്തപക്ഷം ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ജസ്റ്റിസ്മാരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

എയിംസ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസത്തില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. മറുപടി നല്‍കാന്‍ നാലാഴ്ച കൂടി സമയം വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി തള്ളി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധിയോട് അടുത്ത തവണ ഓണ്‍ലൈനായി ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യത്തെ ഗൗരവത്തോടെ കാണണമെന്നും സാധ്യത പഠനം വൈകുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഗ്രേറ്റര്‍ പിറവം ഡെവലപ്മെന്റ് ഫോറം, എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ എന്നിവര്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. എയിംസിനായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത കോഴിക്കോട് കിനാലൂരിലെ സ്ഥലം മതിയായ മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.

കേന്ദ്രം ഒരു പദ്ധതി എവിടെയാണെന്ന് പ്രഖ്യാപിക്കാതെ സംസ്ഥാനത്തിന് സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ കഴിയുമോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. സ്ഥലം ഏറ്റെടുത്തു കൊടുക്കാത്തതുകൊണ്ടാണ് എയിംസ് അനുവദിക്കാത്തതെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ വാദം അങ്ങേയറ്റം ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ഈ ആവശ്യത്തില്‍ കോടതിയുടെ ഇടപെടല്‍ നിര്‍ണ്ണായകമാവുകയാണ്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കേന്ദ്രം നല്‍കുന്ന മറുപടി കേരളത്തിന്റെ എയിംസ് സ്വപ്നങ്ങള്‍ക്ക് നിര്‍ണ്ണായകമാകും.