മോദി ‘സറണ്ടർ’ ചെയ്തു; അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിയത് സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാനെന്ന് രാഹുൽ ഗാന്ധി

Jaihind News Bureau
Sunday, February 22, 2026

അമേരിക്കയുമായുള്ള ഇന്ത്യയുടെ ഇടക്കാല വ്യാപാരക്കരാർ അടിയന്തരമായി നിർത്തിവെക്കണമെന്നും വ്യവസ്ഥകൾ പുനർനിർണ്ണയം ചെയ്യണമെന്നും  കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് മുന്നിൽ വിട്ടുവീഴ്ച ചെയ്തെന്നും ഇന്ത്യ-യുഎസ് വ്യാപാരക്കരാറിലെ അദ്ദേഹത്തിന്റെ ‘വഞ്ചന’ ഇപ്പോൾ പുറത്തായിരിക്കുകയാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. “പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ വഞ്ചന ഇപ്പോൾ തുറന്നുകാട്ടപ്പെട്ടു. അദ്ദേഹത്തിന് കരാർ പുനർനിർണ്ണയം ചെയ്യാൻ കഴിയില്ല, വീണ്ടും കീഴടങ്ങാനേ കഴിയൂ,” എന്ന് രാഹുൽ എക്സിൽ കുറിച്ചു.

അമേരിക്കൻ ഭാഗത്തുനിന്ന് വ്യക്തമായ വിശദീകരണങ്ങൾ ലഭിക്കുന്നത് വരെ ഇറക്കുമതി ഉദാരവൽക്കരണം അനുവദിക്കില്ലെന്ന് സർക്കാർ ഉറച്ചു പറയണമെന്നും ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഗോള താരിഫ് പോളിസി റദ്ദാക്കിയ സാഹചര്യത്തിൽ ഇന്ത്യയും തങ്ങളുടെ നയം പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

ഫെബ്രുവരി രണ്ടിന് ഈ കരാർ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത് എന്താണെന്ന് ജയറാം രമേശ് ചോദിച്ചു. രാഹുൽ ഗാന്ധി പാർലമെന്റിൽ ഉന്നയിച്ച ചൈനാ വിരുദ്ധ നിലപാടുകളിൽ നിന്നും മുൻ കരസേനാ മേധാവി എം.എം. നരവാനെയുടെ പുസ്തകത്തെക്കുറിച്ചുള്ള ചർച്ചകളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് മോദി ഇത്തരമൊരു തിടുക്കം കാണിച്ചതെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു. അമേരിക്കൻ സുപ്രീം കോടതി വിധി ഉടൻ വരുമെന്ന് അറിഞ്ഞിട്ടും എന്തിനാണ് കർഷകരെ ദുരിതത്തിലാക്കുന്ന ഈ കരാറിലേക്ക് പ്രധാനമന്ത്രി ചാടിവീണതെന്നും അദ്ദേഹം ചോദിച്ചു.

 സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാനുള്ള മോദിയുടെ ആഗ്രഹം കാരണം രാജ്യത്തിന്റെ പരമാധികാരമാണ് നഷ്ടപ്പെട്ടതെന്ന് ജയറാം രമേശ് ആരോപിച്ചു. 2025 മെയ് 10-ന് ഇന്ത്യ നടത്താനിരുന്ന ‘ഓപ്പറേഷൻ സിന്ദൂർ’ താൻ വ്യക്തിപരമായി തടഞ്ഞുവെന്ന ട്രംപിന്റെ വെളിപ്പെടുത്തൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ താരിഫ് വർദ്ധിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ട്രംപ് ഇന്ത്യയെ പിന്തിരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഈ കീഴടങ്ങൽ രാജ്യത്തിന് വലിയ പരീക്ഷണമായി മാറിയിരിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.