കളിക്കളത്തിൽ മറുപടി; കൊളംബോയിൽ ഇന്ത്യൻ ഗർജ്ജനം; പാകിസ്താനെ ‘എറിഞ്ഞിട്ട്’ ഇന്ത്യ

Jaihind News Bureau
Monday, February 16, 2026

കൊളംബോയിലെ സ്പിന്‍ പിച്ചില്‍ പാകിസ്താന്‍ മെനഞ്ഞ വിചിത്ര തന്ത്രങ്ങളെ തകര്‍ത്തെറിഞ്ഞ് ഇന്ത്യക്ക് 61 റണ്‍സിന്റെ ഉജ്ജ്വല വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ 175 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 18 ഓവറില്‍ 114 റണ്‍സിന് കൂടാരം കയറ്റി. ഈ വിജയത്തോടെ ഇന്ത്യ ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി.

ആദ്യ ഓവറില്‍ തന്നെ അഭിഷേക് ശര്‍മയെ നഷ്ടമായെങ്കിലും ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. വെറും 27 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച ഇഷാന്‍, ഇന്ത്യ-പാക് പോരാട്ടങ്ങളിലെ അതിവേഗ ഫിഫ്റ്റികളിലൊന്ന് സ്വന്തം പേരിലാക്കി. പവര്‍പ്ലേയില്‍ പാകിസ്താനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന ശുഭ്മന്‍ ഗില്ലിന്റെ റെക്കോര്‍ഡും ഇഷാന്‍ തിരുത്തിക്കുറിച്ചു. സൂര്യകുമാര്‍ യാദവ്, ശിവം ദുബെ എന്നിവരുടെ പിന്തുണയും ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകി.

176 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ പാകിസ്താനെ തുടക്കം മുതലേ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. ഹാര്‍ദിക് പാണ്ഡ്യ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ എത്തിയ ജസ്പ്രീത് ബുംറ ഒരേ ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്താന്റെ നട്ടെല്ലൊടിച്ചു. അക്ഷര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും കൂടി ആഞ്ഞടിച്ചതോടെ പാക് മുന്‍നിര തകര്‍ന്നു. 44 റണ്‍സെടുത്ത ഉസ്മാന്‍ ഖാന്‍ മാത്രമാണ് അല്പമെങ്കിലും പ്രതിരോധിച്ചത്.

നയതന്ത്ര ബന്ധങ്ങളിലെ വിള്ളലുകള്‍ കളിക്കളത്തിലും നിഴലിച്ച മത്സരമായിരുന്നു ഇത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പാക് കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കിയില്ല. ടോസ് വേളയില്‍ ക്യാപ്റ്റന്‍മാരായ സൂര്യകുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും പരസ്പരം കൈകൊടുക്കാതെയാണ് പിരിഞ്ഞത്. ഗാലറിയിലും ബി.സി.സി.ഐ ഭാരവാഹികള്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധികളില്‍ നിന്ന് അകലം പാലിച്ചു.