ഗുണ്ടായിസം മുഖമുദ്രയാക്കി സി.പി.എം; പയ്യന്നൂരില്‍ ബോംബേറ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി സ്ഥാനാര്‍ത്ഥിയായി തുടരും

Jaihind News Bureau
Wednesday, November 26, 2025

പൊലീസ് സംഘത്തെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം. സ്ഥാനാര്‍ത്ഥി വി.കെ.നിഷാദ് പയ്യന്നൂര്‍ നഗരസഭയിലെ മൊട്ടമ്മല്‍ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി തുടരും. കീഴ്ക്കോടതി വിധി സ്റ്റേ ചെയ്ത് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സി.പി.എം.

കേസില്‍ ശിക്ഷിക്കപ്പെട്ടെങ്കിലും നിഷാദിന് മത്സരിക്കുന്നതില്‍ തടസ്സമില്ലെന്ന് സി.പി.എമ്മിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്, ഡമ്മിയായി പത്രിക നല്‍കിയ വെള്ളൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം എം. ഹരീന്ദ്രന്‍ നിലവിലുണ്ടായിട്ടും, നിഷാദിനെ സ്ഥാനാര്‍ത്ഥിയായി നിലനിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്. കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യാനുള്ള നിയമനടപടികള്‍ സി.പി.എം. ആരംഭിച്ചിട്ടുണ്ട്.

അതേസമയം, കേസിലെ ഒന്നാം പ്രതിയായ വി.കെ. നിഷാദിനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട് എന്നത് ശ്രദ്ധേയമാണ്. ഒരു രാഷ്ട്രീയ കൊലപാതക കേസ് ഉള്‍പ്പെടെ 19 കേസുകളിലാണ് നിഷാദ് പ്രതിയായിട്ടുള്ളത്. കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റൊരു പ്രതിയായ ടി.സി.വി. നന്ദകുമാര്‍ ഉള്‍പ്പെടെ ഇവര്‍ ഇരുവരുടെയും പേരില്‍ ആകെ 33 കേസുകളാണ് നിലവിലുള്ളത്. ഈ കേസുകളുടെ വിശദാംശങ്ങള്‍ ഇന്നലെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

നിഷാദ് നിലവില്‍ ജയിലിലാണെങ്കിലും, ഇയാള്‍ക്കുവേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മൊട്ടമ്മല്‍ വാര്‍ഡില്‍ സജീവമാണ്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ വീടുകള്‍ കയറിയിറങ്ങി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. നിയമപരമായ വിഷയങ്ങള്‍ക്കിടയിലും തിരഞ്ഞെടുപ്പ് രംഗത്ത് നിഷാദിന്റെ സ്ഥാനാര്‍ത്ഥിത്വം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.