സിപിഎമ്മിന് പരാജയ ഭീതി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കാന്‍ ‘ഒളിയമ്പ്’ഒരുക്കി സി.പി.എം

Jaihind News Bureau
Monday, November 17, 2025

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പരാജയ ഭീതിയിലാണ് സിപിഎം. കോണ്‍ഗ്രസില്‍ പരിചയസമ്പന്നതയുള്ള നേതാക്കള്‍ മുതല്‍ കരുത്തരായ യുവ നേതാക്കള്‍ വരെ അടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള എല്ലാ വഴികളും തേടി നടക്കുകയാണ് ഇടത് മുന്നണി. അതിന് ആദ്യം കണ്ട മാര്‍ഗമാണ് സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കുക എന്നത്. ആദ്യ പടിയെന്നോണം യുഡിഎഫിന്റെ ശക്തയായ സ്ഥാനാര്‍ത്ഥി വൈഷ്ണ വോട്ടര്‍ പട്ടികയിലില്ല എന്ന് ചൂണ്ടികാട്ടിയാണ് പ്രചരണം നടത്തിയത്. ഈ വിഷയത്തില്‍ വൈഷ്ണ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി നേടുകയും ചെയ്തു. ഇപ്പോഴിതാ സംവിധായകനും കോഴിക്കോട് കോര്‍പറേഷനിലെ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയുമായി വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്നാണ് സിപിഎം വാദിക്കുന്നത്. കഴിഞ്ഞ 45 കൊല്ലമായി ഇതേ വാര്‍ഡില്‍ വോട്ട് ചെയ്യുന്ന വിനുവിനെതിരെ ഒളിയമ്പുകള്‍ തൊടുത്തുവിടാനാണ് സിപിഎം ശ്രമം. നിയമപരമായി കോണ്‍ഗ്രസ് ഈ വിഷയത്തെയും കൈകാര്യം ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. എന്തായായലും, തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാജയ ഭീതിയിലാണ് സിപിഎം എന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു.

തുടര്‍ച്ചയായി രണ്ടമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെയാണ് ഇത്തരത്തില്‍ അയോഗ്യനാക്കാന്‍ സിപിഎം കഠിനമായി പരിശ്രമിക്കുന്നത്. ഇതിനു സമാനമായി, നേരത്തെ തിരുവനന്തപുരത്തെ മുട്ടട ഡിവിഷനില്‍ മത്സരിക്കാനിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേരും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ പശ്ചാത്തലത്തില്‍, വൈഷ്ണയെ പോലെ വി.എം. വിനുവിന്റെ കാര്യത്തിലും നിയമപരമായ നീക്കങ്ങളുണ്ടാകാനുള്ള സാധ്യതയാണ് കാണുന്നത്.