DONALD TRUMP| ‘ഇതില്‍ കൂടുതല്‍ ഒരു പ്രസിഡന്റും ചെയ്തിട്ടുണ്ടാകില്ല’- ഇന്ത്യ-പാക് ധാരണയില്‍ വീണ്ടും അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്

Jaihind News Bureau
Saturday, June 28, 2025

ഇന്ത്യ പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിനു മുന്‍കയ്യെടുത്തത് താനെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളുമായി അമേരിക്ക നടത്തുന്ന എല്ലാ കരാറുകളും റദ്ദാക്കുമെന്ന് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കാന്‍ ഇരുവരുംം തയാറായതെന്ന് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഒരുപക്ഷേ ആണവയുദ്ധം തന്നെ ഉണ്ടാകുമായിരുന്നു. ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തതുകൊണ്ട് അത്തരം അവസ്ഥയിലേക്ക് പോയില്ല. ഇതിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത ഒരു പ്രസിഡന്റ് ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ജന്മാവകാശ പൗരത്വ കേസില്‍ ട്രംപിന് അനുകൂലമായി വന്ന സുപ്രീം കോടതി വിധിക്കു ശേഷം വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയായിരുന്നു ‘ഓപ്പറേഷന്‍ സിന്ദൂര്‍’. നാല് ദിവസമാണ് അതിര്‍ത്തി കടന്ന് ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഇന്ത്യ പാകിസ്ഥാന് നേരെ നടത്തിയത്. ശേഷം മേയ് 10ന് ഇന്ത്യയും പാക്കിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ധാരണയിലെത്തുകയായിരുന്നു. വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന് പലതവണയായി ട്രംപ് അവകാശപ്പെടുകയാണ്. എന്നാല്‍ ഇന്ത്യ ഇതു നിഷേധിച്ചു രംഗത്തെത്തിയിരുന്നു. ഇരു സൈന്യങ്ങളുടെയും ഡിജിഎംഒകള്‍ തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകളെ തുടര്‍ന്നാണ് വെടിനിര്‍ത്തലിന് ധാരണയായതെന്ന് ഇന്ത്യയും വ്യക്തമാക്കി.