ഹാര്‍വഡില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ വിലക്ക്; ട്രംപിന് തിരിച്ചടിയായി കോടതി വിലക്ക്

Jaihind News Bureau
Friday, May 23, 2025

ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം വിലക്കിയ ട്രംപ് ഭരണകൂടത്തിന് തിരിച്ചടി. വിദേശ വിദ്യാര്‍ത്ഥികളുടെ വിസ സ്റ്റാറ്റസ് നിര്‍ത്തലാക്കുന്നത് തടഞ്ഞു. വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് തടവില്‍ വെയ്ക്കുന്നതിനും സ്‌റ്റേ. യുഎസ് ഫെഡറല്‍ കോടതിയുടേതാണ് നടപടി. യുഎസ് ഡിസ്ട്രിക്ട് കോടതി ജഡ്ജി ജെഫ്‌റി വൈറ്റിന്റേതാണ് ഉത്തരവ്.

ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം ട്രംപ് ഭരണകൂടം വിലക്കിയിരുന്നു. നിലവില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ വേറെ സര്‍വ്വകലാശാലകളിലേക്ക് മാറണമെന്നായിരുന്നു നിര്‍ദേശം. അല്ലാത്ത പക്ഷം അവരുടെ വിദ്യാര്‍ത്ഥി വിസ റദ്ദ് ചെയ്യുമെന്നാണ് ട്രംപ് ഭരണകൂടം അറിയിച്ചത്. ഹാര്‍വഡ് സര്‍വ്വകലാശാലയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 27 ശതമാനം 140ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍, നടപടി നിയമാനുസൃതമല്ലെന്നാണ് ഇതിനോട് ഹാര്‍വഡ് സര്‍വ്വകലാശാല പ്രതികരിക്കുന്നത്. ഹാര്‍വഡിലെ 6800 വിദേശ വിദ്യാര്‍ത്ഥികളെ ഈ നടപടി ബാധിക്കുമെന്നിരിക്കെയാണ് കോടതിയുടെ ഇടപെടല്‍. ഇന്ത്യയില്‍ നിന്ന് അടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വ്വകലാശാലകളിലൊന്നാണ് ഹാര്‍വഡ് യൂണിവേഴ്‌സിറ്റി.

കഴിഞ്ഞ വര്‍ഷം മാത്രം 6700 വിദേശ വിദ്യാര്‍ത്ഥികളാണ് ഹാര്‍വാഡില്‍ പ്രവേശനം നേടിയത്. കോഴ്‌സ് പ്രവേശന നടപടികളില്‍ അടക്കം ഇടപെടാനുള്ള ട്രംപിന്റെ നീക്കം യൂണിവേഴ്സിറ്റി തടഞ്ഞതോടെ പ്രതികാര നടപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് എത്തുകയായിരുന്നു. ഹാര്‍വാഡ് സര്‍വ്വകലാശാലയ്ക്കുള്ള സര്‍ക്കാര്‍ ധനസഹായം നിര്‍ത്തിയാണ് ട്രംപ് പകരം വീട്ടിയത്.