കൊടും ക്രൂരത, നിന്ദ, അവഹേളനം; കാലവും ചരിത്രവും താങ്കൾക്ക് മാപ്പു തരില്ല; സി.കെ ശ്രീധരനോട് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Saturday, December 17, 2022

കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബത്തോട്  കൊടും ക്രൂരതയാണ്  സി.കെ ശ്രീധരന്‍ ചെയ്തതെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നീതിബോധമുള്ള കേരളീയ പൊതു സമൂഹത്തോട് കാട്ടിയ നിന്ദയും അവഹേളനമാണെന്നും  കാലവും ചരിത്രവും താങ്കൾക്ക് മാപ്പു തരില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം

പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഒന്നാം പ്രതി മുതൽ ഒമ്പത് പ്രതികൾക്ക് വേണ്ടി അഡ്വ: സി.കെ. ശ്രീധരൻ ഹാജരാവുന്നുവെന്ന വാർത്ത തീവ്ര ദു:ഖത്തോടെയാണ് കേട്ടത്. പെരിയയിൽ നിഷ്ഠൂരമായി വധിക്കപ്പെട്ട കൃപേഷ്, ശരത് ലാൽ കൊലപാതകം കേരളീയ മന:സാക്ഷിയെ മരവിപ്പിച്ച സംഭവമാണ്. ആ കൊലപാതകം നടന്നത് മുതൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനും മാതൃകാ പരമായി ശിക്ഷിക്കാനും നാം നടത്തിയ കൂട്ടായ ശ്രമം ബഹു : ശ്രീധരൻ വക്കീൽ മറന്നോ. നിരാലംബമായ കുടുംബത്തെ സഹായിക്കാൻ നാം ധനസമാഹരണം നടത്തിയത് ഓർമ്മയില്ലെ. ഇത് സംബന്ധമായി ഒറ്റക്കും കൂട്ടായും നടത്തിയ ചർച്ചകൾ. കാസർഗോഡ് ജില്ലയിൽ നിന്ന് മാത്രം ഒരു കോടി വീതം ഒറ്റ ദിവസം കൊണ്ട് സമാഹരിച്ച് കുടുംബത്തെ ഏല്പിക്കാൻ നാം നടത്തിയ ശ്രമം . ജില്ലയിലെ മുഴുവൻ പാർട്ടി പ്രവർത്തകന്മാരും നമ്മുടെ പിന്നിൽ അണി നിരന്നു. സംസ്ഥാന കോൺഗ്രസ്സിലെ സമുന്നതരെല്ലാം ഒരു ദിവസം ജില്ല മുഴവൻ പര്യടനം നടത്തി. താങ്കളും ഞാനും ഒന്നിച്ചായിരുന്നല്ലൊ ഫണ്ട് പിരിവിൽ പങ്കെടുത്തത്. ഞാൻ വെച്ച നിർദ്ദേശങ്ങൾ മുഴുവൻ പാലിക്കപ്പെട്ടതറിയാമല്ലോ. നിരാലംബ കുടുംബത്തോടൊപ്പം കോൺഗ്രസ്സുണ്ടെന്ന സന്ദേശം. അതോടൊപ്പം സഹായ നിധി സമാഹരി പ്പോൾ കാട്ടേണ്ട സുതാര്യതയും സത്യസന്ധതയും. ഒരു കാപ്പി പോലും ഈ ഫണ്ടിൽ നിന്ന് ആരും കുടിക്കരുതെന്ന നിഷ്കർഷത. എല്ലാം നാം കൃത്യമായി പാലിച്ചു. പൊതു പ്രവർത്തകർക്ക് മുഴുവൻ മാതൃകയായി കാസർഗോട്ടെ കോൺഗ്രസ്സുകാർ മാറി.
കുടുംബത്തെ ഫണ്ട് ഏൽപ്പിച്ചു കൊടുത്ത രംഗം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
രാജാവിനേക്കാൾ രാജഭക്തി കാണിക്കാനുള്ള വ്യഗ്രതക്കുപരി , പെരിയ കേസ്സ് പ്രതികൾക്ക് വേണ്ടി ഹാജരാകാൻ താങ്കളെ പ്രേരിപ്പിച്ചതെന്താണ് ? അഭിഭാഷകനായാൽ മന:സാക്ഷി പാടില്ലെന്ന് ഏത് നിയമ പുസ്തകത്തിൽ നിന്നാണ് താങ്കൾ വായിച്ചത്.
ഈ മൃഗീയ കൊലപാതകത്തിന്റെ നാൾ വഴികൾ കൃത്യമായി അറിയുന്ന താങ്കൾ എന്ത് കാരണം കൊണ്ടായാലും പാർട്ടി വിട്ടതിലപ്പുറം ഇപ്പോൾ ചെയ്തതാണ് അക്ഷന്തവ്യമായ അപരാധം. കൊടും ചതി.
താങ്കൾ ഇപ്പോൾ ചെയ്തത് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തോട് കാട്ടിയ കൊടും ക്രൂരതക്കപ്പുറം നീതിബോധമുള്ള കേരളീയ പൊതു സമൂഹത്തോട് കാട്ടിയ നിന്ദയും അവഹേളനവുമാണ്. കാലവും ചരിത്രവും താങ്കൾക്ക് മാപ്പു തരില്ല.