പണംതട്ടിയെടുത്ത ആളെ സംരക്ഷിച്ച് ബി.ജെ.പി നേതൃത്വം; ഒടുവില്‍ പോലീസില്‍ പരാതിപ്പെട്ട് കൊല്ലം തുളസി; യുവമോര്‍ച്ച ജില്ലാ നേതാവ് അറസ്റ്റില്‍

Jaihind Webdesk
Sunday, June 9, 2019

തിരുവനന്തപുരം: സിനിമാ നടനും ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രോകപന പ്രസംഗം നടത്തി വാര്‍ത്തയില്‍ ഇടംപിടിച്ച കൊല്ലം തുളസിയുടെ പരാതി ബി.ജെ.പി നേതൃത്വം അവഗണിക്കുകയും യുവമോര്‍ച്ച നേതാവിനെ സംരക്ഷിച്ചതായും ആക്ഷേപം.

നടന്‍ കൊല്ലം തുളസിയിയുടെ ഏഴു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവമോര്‍ച്ച ജില്ലാ നേതാവും വലിയശാല സ്വദേശിയുമായ വി പ്രശോഭാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മൂന്നു വര്‍ഷം മുമ്പ് ബിസിനസ് ആവശ്യത്തിനാണ് ഇയാള്‍ കൊല്ലം തുളസിയില്‍ നിന്നും പണം വാങ്ങിയത്. കുറേക്കാലത്തിനു ശേഷം പണം മടക്കി നല്‍കണമെന്ന് കൊല്ലം തുളസി ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ചെക്ക് നല്‍കി. ഈ ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രശോഭിനെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

പണം തിരിച്ചുകിട്ടാത്തത് സംബന്ധിച്ച് കൊല്ലം തുളസി ബിജെപി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയുന്നതായാണ് സൂചന. ഇതില്‍ നടപടി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്. ശബരിമല സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്ന കൊല്ലം തുളസി ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്.