എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെയും ന്യായീകരണ തൊഴിലാളികളെയും അടപടലം ട്രോളി വി.ടി. ബല്‍റാം

Jaihind Webdesk
Wednesday, March 20, 2019

ജയരാജന്‍, പി വി അന്‍വര്‍,   ഇന്നസെന്‍റ്,  ജോയ്‌സ് ജോര്‍ജ് എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിക്കുന്നവര്‍ക്കെതിരെ പരിഹാസവുമായി വി ടി ബല്‍റാം.  കൊലപാതകം, അക്രമ രാഷ്ട്രീയം, രക്തസാക്ഷികൾ, ഫാസിസം, നവോത്ഥാനം, കൊളോണിയലിസം, സ്ത്രീ പീഢനം, കൊളോണിയലിസം, പരിസ്ഥിതിനാശം, പണം തട്ടിപ്പ്, പ്രതിക്രിയാവാതകം തുടങ്ങി ഓരോ സ്ഥാനാര്‍ത്ഥിക്കും മാച്ച് ചെയ്യുന്ന “ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടി” വി.ടി. ബല്‍റാം എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയും അത് സസന്തോഷം ഏറ്റെടുത്തു. ഇടതുപക്ഷത്തിന്‍റെ പ്രസക്തി ഇത്തരം കാര്യങ്ങളില്‍ മാത്രമാണെന്ന വ്യംഗ്യം കൃത്യമായി എത്തേണ്ടവരിലേയ്ക്കെത്തിക്കാന്‍ അദ്ദേഹത്തിന്‍റെ വരികള്‍ക്ക് കഴിയുന്നു എന്നത് പോസ്റ്റിന് ചുവടെയുള്ള കമന്‍റുകളില്‍ നിന്നും വ്യക്തം. കൺമുന്നിൽ സ്വന്തം പിതാവിനെ പോലും വെട്ടിക്കൊന്നാലും ഏത് കള്ളനെയോ കൊള്ളക്കാരനെയോ നിര്‍ത്തി മത്സരിപ്പിച്ചാലും കണ്ണുമടച്ച് ചിഹ്നം നോക്കി മാത്രം വോട്ട് ചെയ്യുന്നവര്‍ക്ക് ന്യായീകരണത്തിന് നില്‍ക്കാതെ, താത്വിക ഗീർവ്വാണങ്ങളും ഡയലോഗും അടിക്കാതെ ചുമ്മാ പോയങ്ങ് വോട്ട് ചെയ്താല്‍ പോരേ എന്നും അദ്ദേഹം ചോദിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം :

കൊലപാതകം –> അക്രമ രാഷ്ട്രീയം –> രക്തസാക്ഷികൾ –> ഫാസിസം –> നവോത്ഥാനം –> കൊളോണിയലിസം –> പ്രതിക്രിയാവാതകം… അതുകൊണ്ട് എന്‍റെ വോട്ട് സഖാവ് ജയരാജന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.

കയ്യേറ്റം –> പരിസ്ഥിതിനാശം –> പണം തട്ടിപ്പ് –> ഫാസിസം –> നവോത്ഥാനം –> കൊളോണിയലിസം –> പ്രതിക്രിയാവാതകം… അതുകൊണ്ട് എന്റെ വോട്ട് സഖാവ് അൻവറിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.

നടിയെ ആക്രമിക്കൽ –> അമ്മ –> സ്ത്രീ പീഢനം –> ഫാസിസം –> നവോത്ഥാനം –> കൊളോണിയലിസം –> പ്രതിക്രിയാവാതകം… അതുകൊണ്ട് എന്‍റെ വോട്ട് സഖാവ് ഇന്നസെന്‍റിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.

കയ്യേറ്റം –> വ്യാജ പട്ടയം –> വനനശീകരണം –> ഫാസിസം –> നവോത്ഥാനം –> കൊളോണിയലിസം –> പ്രതിക്രിയാവാതകം… അതുകൊണ്ട് എന്റെ വോട്ട് സഖാവ് ജോയ്സ് ജോർജിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.

ഏതാണ്ട് ഈ മട്ടിലാണ് ഇപ്പോൾ “ഇടതുപക്ഷ” ബുദ്ധിജീവികളുടേയും “നിഷ്പക്ഷ” ഉഡായിപ്പുകാരുടേയും തെരഞ്ഞെടുപ്പ് വിശകലനങ്ങൾ. വളച്ചും ഒടിച്ചും ന്യായീകരിച്ച് ന്യായീകരിച്ച് പാവങ്ങൾ തളരുകയാണ്.

ഡേയ്, കൺമുന്നിൽ വച്ച് സ്വന്തം പിതാവിനെ വരെ അവർ വെട്ടിക്കൊന്നാലും ഏത് ദാവൂദ് ഇബ്രാഹിമിനേയോ വീരപ്പനേയോ ആ പാർട്ടി ലേബലിൽ മത്സരിപ്പിച്ചാലും നീയൊക്കെ ഇളിച്ചോണ്ട് പോയി കണ്ണുമടച്ച് ആ ചിഹ്നത്തിൽത്തന്നെ വോട്ട് ചെയ്യും എന്ന് എല്ലാവർക്കും നേരത്തേ അറിയാം. എന്നാൽപ്പിന്നെ ഇവിടെക്കിടന്ന് താത്വിക ഗീർവ്വാണങ്ങളും ഡയലോഗും അടിക്കാതെ ചുമ്മാ അത് പോയങ്ങ് ചെയ്താ പോരേ?