ശബരിമല : ഡിജിപിക്കും മുഖ്യമന്ത്രിക്കും ഇ-മെയിൽ അയച്ചിരുന്നുവെന്ന് തൃപ്തി ദേശായി; സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് പോലീസ്; അടുത്ത തവണ ദർശനം നടത്തിയേ മടങ്ങൂ എന്ന് വ്യക്തമാക്കി തൃപ്തി മടങ്ങി

Jaihind News Bureau
Wednesday, November 27, 2019

മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ശബരിമല ദർശനത്തിനായി കേരളത്തിലെത്തിയ തൃപ്തി ദേശായിയും സംഘവും മടങ്ങി. സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചതിനെത്തുടർന്നാണ് മടങ്ങുന്നതെന്ന് തൃപ്തി ദേശായി മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമല ദർശനത്തിന് സംരക്ഷണം നൽകില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. മണിക്കൂറുകൾ കാത്ത് നിന്നിട്ടും സുരക്ഷ നൽകിയില്ല അടുത്ത തവണ ദർശനം നടത്തിയേ മടങ്ങു എന്നും തൃപ്തി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ശബരിമല ക്ഷേത്ര ദർശനം നടത്താനായി തൃപ്തി ദേശായിയും സംഘവും കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. കഴിഞ്ഞ തവണ ശബരിമല ദർശനം നടത്തിയ ബിന്ദു അമ്മിണിയും സംഘത്തിലുണ്ടായിരുന്നു.

വിമാനത്താവളത്തിൽ നിന്നും നേരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ എത്തിയ ഇവർക്കെതിരെ ബിജെപി-ശബരിമല കർമ്മസമിതി പ്രവർത്തകർ കമ്മീഷണർ ഓഫീസിന് മുന്നിൽ വച്ച് പ്രതിഷേധം സംഘടിപ്പിച്ചു. സ്ഥലത്ത് വച്ച് ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് പ്രതിഷേധക്കാരിലൊരാളായ ശ്രീകാന്ത് മുളക് സ്‌പ്രേ പ്രയോഗിച്ചു. ബിന്ദു അമ്മിണിക്കെതിരെ ആക്രമം നടത്തിയ ശ്രീകാന്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.

എന്നാൽ ശബരിമലയിൽ പോകുന്നതിനായി തൃപ്തിക്കും സംഘത്തിനും സംരക്ഷണം നൽകില്ലെന്ന് പൊലീസ് അറിയിച്ചതോടെ കർമ്മസമിതി പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു. തുടർന്നും കമ്മീഷണർ ഓഫീസിനുള്ളിൽ ഇരുന്ന സംഘത്തോട് പോലീസ് നിരവധി തവണ ചർച്ച നടത്തി. സംരക്ഷണം നൽകാനാകില്ലെന്ന് രേഖാമൂലം എഴുതി തന്നാൽ പിൻവാങ്ങാമെന്ന് തൃപ്തി അറിയിച്ചു. സുരക്ഷ നൽകാനാകില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ തൃപ്തിയും സംഘവും മടങ്ങാനൊരുങ്ങി.

അതേസമയം മാധ്യമങ്ങളെ കണ്ട് വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ നിന്ന തൃപ്തിക്കും സംഘത്തിനും നേരെ വീണ്ടും നാമജ പ്രതിഷേധമുണ്ടായി. വിമാനത്താവളം വരെ പൊലീസ് സുരക്ഷയിലാണ് സംഘം യാത്ര തിരിച്ചത്.

ശബരിമല ദർശനത്തിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഡിജിപിക്കും മുഖ്യമന്ത്രിക്കും ഇ-മെയിൽ അയച്ചിരുന്നു. മണിക്കൂറുകൾ കാത്തുനിന്നിട്ടും പൊലീസ് സുരക്ഷ നൽകിയില്ല. തിരിച്ച് പോകണമെന്നാണ് പൊലീസ് നിർദേശിച്ചത്. ഇതിനെ തുടർന്ന് ഇത്തവണ മടങ്ങുകയാണെന്നും എന്നാൽ അടുത്ത തവണ ദർശനം നടത്തിയിട്ടേ മടങ്ങൂവെന്നും തൃപ്തി ദേശായി പറഞ്ഞു.