അയ്യപ്പന്‍റെ തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതമാണെന്ന് കൊട്ടാരം നിർവ്വാഹക സംഘം

Jaihind News Bureau
Thursday, February 6, 2020

അയ്യപ്പന്‍റെ തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതമാണെന്ന് കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി പി.എൻ നാരായണവർമ്മ പറഞ്ഞു. ആചാരാനുഷ്ഠാനങ്ങളോടെ പന്തളത്തു നിന്നു ശബരിമലയ്ക്ക് കൊണ്ടുപോയി മകരസംക്രമ ദിനത്തിൽ അയ്യപ്പനു ചാർത്തി തിരികെ പന്തളം കൊട്ടാരത്തിൽ എത്തിച്ച് ആചാര വിധിപ്രകാരമായി പന്തളം കൊട്ടാരത്തിന്‍റെ ഭാഗമായ സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിലാണ് വർഷങ്ങളായി സൂക്ഷിക്കുന്നത്. നാളിതു വരെ ഒരു സുരക്ഷയുടെ കാര്യത്തിൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. ശബരിമല ക്ഷേത്രോല്‍പത്തി കാലം മുതൽ പന്തളത്തു നിന്നു തിരുവാഭരണം കൊണ്ടു പോകുന്ന പരമ്പരാഗത പാതയ്ക്ക് പന്തളം താര എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. റവന്യൂ ഡിപ്പാർട്ട്മെന്‍റ് റിക്കാർഡുകളിലും ഇതു വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തിലും ഉപരിയായി അയ്യപ്പനിലും പരമോന്നത നീതിപീഠത്തിലും കൊട്ടാരത്തിനു പൂർണ്ണ വിശ്വാസവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ നടക്കുന്ന ഏറ്റവും പ്രധാനമായ ആചാരമാണ് തിരുവാഭരണം ചാർത്തിയുള്ള ഭഗവൽ ദർശനം. സുപ്രീംകോടതിയിൽ ഇന്ന് അയ്യപ്പന്‍റെ തിരുവാഭരണം സംബസിച്ചുള്ള കേസിൽ ഉണ്ടായ പരാമർശത്തെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നതായി കൊട്ടാരത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഈ വിശദീകരണം എന്നും അദ്ദേഹം പറഞ്ഞു.