യുവഡോക്ടറുടെ കൊലപാതകത്തിന് കാരണം പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, May 10, 2023

സുല്‍ത്താന്‍ബത്തേരി: യുവഡോക്ടറുടെ കൊലപാതകം പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ കൂടിയാണെന്ന് പ്രതിപക്ഷന നേതാവ് വി.ഡി സതീശന്‍. ലഹരിമരുന്ന് ഉപയോഗിച്ചയാളെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ സ്വീകരിക്കേണ്ട ഒരു സുരക്ഷാ മുന്‍കരുതലുകളും പോലീസ് സ്വീകരിച്ചില്ല. ഇതാണ് മാതാപിതാക്കളുടെ ഏകമകളായ യുവഡോക്ടറുടെ ദാരുണമായ അന്ത്യത്തിന് കാരണമായത്. ഇതേക്കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

“ഈ ആരോഗ്യമന്ത്രി എന്തും പറയും. ഇനി എല്ലാവരും കരാട്ടെയും കളരിയും പഠിക്കണമെന്ന് മന്ത്രി പറയാത്തത് ഭാഗ്യം. സ്വയം പ്രതിരോധത്തിന് വേണ്ടി എം.ബി.ബി.എസില്‍ എന്തെങ്കിലും പരിശീലനം നല്‍കുന്നുണ്ടോ? ആരോഗ്യവകുപ്പിന് കീഴിലെ വിവിധ മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നുണ്ട്. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടിട്ടുള്ളയാളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി. ഏറ്റവുമധികം അന്വേഷണങ്ങള്‍ക്ക് ഉത്തവിട്ടതിന് ഈ മന്ത്രിയുടെ പേര് ഗിന്നസ് ബുക്കില്‍ വരെ വരേണ്ടതാണ്” – പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആശുപത്രികള്‍ സുരക്ഷിത സ്ഥലങ്ങളല്ലെന്ന അവസ്ഥയുണ്ടാകുന്നത് അവസാനിപ്പിക്കാന്‍ സർക്കാർ അടിയന്തരമായി ഇടപെടണം. മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്‍റ് ആക്ട് ഉള്‍പ്പെടെ നിരവധി നിയമങ്ങള്‍ ഉണ്ടെങ്കിലും ജോലി സ്ഥലത്തെ സുരക്ഷിതത്വമില്ലായ്മയെ കുറിച്ച് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും നിരന്തരമായി പരാതി ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നതിന്‍റെ പരിണിതഫലമാണ് കൊട്ടാരക്കരയിലെ ദാരുണ കൊലപാതകം. താനൂരിലെ ബോട്ടപകടം പോലെ യുവ ഡോക്ടറുടെ കൊലപാതകവും സര്‍ക്കാരിന്‍റെ അനാസ്ഥയെ തുടര്‍ന്നുണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു.