ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ അവശേഷിപ്പിച്ച് ‘മഹാ’ രാഷ്ട്രീയ നാടകം

Jaihind Webdesk
Saturday, November 23, 2019

ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിച്ചാണ് മഹാരാഷ്ട്രയില്‍ അട്ടിമറി നീക്കത്തിലൂടെ ബി.ജെ.പി സർക്കാർ അധികാരത്തിലേറിയത്. രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്ത കേന്ദ്രമന്ത്രിസഭാ യോഗം എപ്പോള്‍ ചേര്‍ന്നു ? ആരുടെ ശുപാര്‍ശ പ്രകാരമാണ് മഹാരാഷ്ട്രയിലെ രാഷ്ട്രപതിഭരണം പിന്‍വലിച്ചത് ? ഗവര്‍ണറോട് എപ്പോഴാണ് ബിജെപിയും എന്‍.സി.പി.യും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചത് ? ഈ ചോദ്യങ്ങൾക്ക് ഒന്നും രാഷ്ട്രപതി ഭവനും മഹാരാഷ്ട്ര ഗവർണർക്കും തൃപ്തികരമായ ഉത്തരമില്ല.

മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ കേന്ദ്ര മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നോ എന്നും അറിവില്ല. അങ്ങനെയാണെങ്കില്‍ എപ്പോഴാണ് കേന്ദ്ര മന്ത്രിസഭ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്നതെന്ന കാര്യത്തിലും വ്യക്തതയില്ല. കോണ്‍ഗ്രസിനെ ഏതുവിധേനയും മന്ത്രിസഭയില്‍നിന്ന് ഒഴിവക്കാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ രഹസ്യ അജണ്ടയെന്നും സൂചനയുണ്ട്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയുടെ ഓഫീസും രാഷ്ട്രപതി ഭവന്‍ പോലും ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാരും മഹാരാഷ്ട്രയിലെ രഹസ്യനീക്കത്തിന് ചുക്കാന്‍ പിടിച്ചുവെന്നും കരുതേണ്ടതുണ്ട്.

ദേവേന്ദ്ര ഫഡ്നാവിസും, അജിത് പവാറും സര്‍ക്കാര്‍ രൂപീകരിക്കാന്‍ എപ്പോഴാണ് ഗവര്‍ണറുടെ മുന്നില്‍ അവകാശവാദം ഉന്നയിച്ചതെന്ന് പോലും വ്യക്തമല്ല. അതേ സമയം ബി.ജെ.പിക്ക് ഒപ്പം ചേർന്ന് മഹാരാഷ്ട്രയിൽ ഭരണം തുടങ്ങുമ്പോൾ ഇടതുപക്ഷത്തിന് ഒപ്പം ചേർന്ന് കേരളത്തിൽ ഭരണത്തിന്‍റെ ഭാഗമാണ് എൻ.സി.പി. കേരളത്തിൽ ഇടതു മുന്നണിയിൽ തുടരുമെന്നാണ് എൻസി.പി നേതാക്കൾ പറയുന്നത്. ബി.ജെ.പിക്ക് എതിരെ നിലപാട് സ്വീകരിക്കുന്നു എന്ന് പറയുകയും ഒപ്പം അവരുമായി ചേർന്ന് മന്ത്രിസഭ രൂപീകരിക്കുകയും ചെയ്യുന്ന എൻ.സി.പി ഇടതു മന്ത്രിസഭയിൽ തുടരുന്നത് എങ്ങനെ
എന്ന് സി.പി.എം വിശദീകരിക്കണ്ടി വരും.