സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ 8 പേര്‍ കുഴഞ്ഞു വീണു മരിച്ചു

Jaihind Webdesk
Friday, April 26, 2024

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ  സംസ്ഥാനത്ത് പലയിടങ്ങളിലായി 8 പേര്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട്, ആലപ്പുഴ, പാലക്കാട്, വടകര, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോഴിക്കോട് ടൗൺ  ബൂത്ത് എജന്‍റിന്‍റേതായിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്ത മരണവാര്‍ത്ത. കോഴിക്കോട് ടൗൺ എൽഡിഎഫ് ബൂത്ത് ഏജന്‍റായ കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദ് ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ ഗവൺമെന്‍റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ആലപ്പുഴയില്‍ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. കാക്കാഴം തെക്ക് മുറി വീട്ടിൽ എസ്എൻവി ടിടിഐയിൽ വോട്ട് ചെയ്യാൻ എത്തിയ സോമരാജൻ(76) ആണ് മരിച്ചത്. അര മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് വോട്ട് ചെയ്തത്. തുടര്‍ന്ന് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

പാലക്കാട് രണ്ട് മരണമാണ് വോട്ടെടുപ്പിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രൻ, തേൻകുറിശ്ശി സ്വദേശി ശബരി (32) എന്നിവരാണ് മരിച്ചത്. മലപ്പുറത്ത് തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികൻ മരിച്ചത്. നിറമെരുതൂർ  സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. അതേസമയം വടകര മണ്ഡലത്തിലെ വളയത്ത്, വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. വളയം ചെറുമോത്ത് സ്വദേശിനി കുന്നുമ്മൽ മാമി (63) ആണ് മരിച്ചത്.

ഇടുക്കി മറയൂർ ഗവൺമെന്‍റ് സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. കൊച്ചാരം മേലടി സ്വദേശി വള്ളി മോഹൻ (50 ) ആണ് മരിച്ചത്.  കോഴിക്കോട് തൊട്ടില്‍പ്പാലം നാഗം പാറ ജിഎല്‍പി സ്കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. ആശ്വസിയിലെ കല്ലുംപുറത്ത് വിമേഷ് (42) ആണ് മരിച്ചത്.