കെഎസ്ഇബി ഷോക്ക് ട്രീറ്റ്മെന്‍റ്; വൈദ്യുതി നിരക്ക് വര്‍ദ്ധന രണ്ട് ദിവസത്തിനുള്ളില്‍; എട്ടു മുതല്‍ പത്തു ശതമാനം വരെ ഉയരും

Jaihind Webdesk
Monday, July 8, 2019

വൈദ്യുതി ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടായേക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ചാര്‍ജ് വര്‍ദ്ധന ഉത്തരവ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ മാറ്റി വെയ്ക്കുകയായിരുന്നു. നിലവിലെ നിരക്കില്‍ നിന്ന് എട്ടു ശതമാനം മുതല്‍ പത്തു ശതമാനം വരെ വര്‍ദ്ധനയുണ്ടാകുമെന്നാണ് അറിയുന്നത്.

ഇതനുസരിച്ച് പ്രതിമാസം 100 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകള്‍ക്ക് ഏറ്റവും കുറഞ്ഞത് 25 രൂപ കൂടും. ദ്വിമാസ ബില്ല് ആയതിനാല്‍ അമ്പതു രൂപയിലേറെ നിരക്ക് കൂടുമെന്ന് സാരം . 2017- ലാണ് ഒടുവില്‍ വൈദ്യുതി നിരക്ക് കൂടിയത് അന്ന് റഗുലേറ്ററി കമ്മീഷന്‍ സ്വമേധയാ ഹര്‍ജി പരിഗണിച്ച് നിരക്ക് കൂട്ടുകയായിരുന്നു.

കാലവര്‍ഷത്തിന്‍റെ കുറവാണ് ആഭ്യന്തര വൈദ്യുതി ഉല്‍പാദനം കുറയുന്നതിലേക്ക് നയിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. വേനലില്‍ വൈദ്യുതി ഉപയോഗം വര്‍ധിച്ചതോടെ പുറമേനിന്നു വൈദ്യുതി വന്‍തോതില്‍ പണംകൊടുത്തു വാങ്ങേണ്ടിവന്നതു സ്ഥിതി രൂക്ഷമാക്കി.

ദൈനംദിന ആവശ്യങ്ങള്‍ക്കുപോലും പണം കണ്ടെത്താനാകാത്ത സ്ഥിതിയിലാണു ബോര്‍ഡ്. പവര്‍കട്ട് കൂടാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു വൈദ്യുതിമന്ത്രി എം.എം. മണി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം ബോര്‍ഡ് വീണ്ടും കമ്മിഷനെ സമീപിച്ചിരുന്നു. നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പും ശേഷമുള്ള സാഹചര്യങ്ങളുമാണ് ചാര്‍ജ് വര്‍ദ്ധനയില്‍ നടപ്പാക്കുന്നത് വൈകിപ്പിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ നിരക്കുവര്‍ധന സംബന്ധിച്ച റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് വൈദ്യുതി ബോര്‍ഡിനു ലഭിക്കാനുള്ള കാലതാമസം മാത്രമാണു ബാക്കി.

ഇപ്പോള്‍ തന്നെ നിത്യോപയോഗ സാധനങ്ങള്‍ക്കുപോലും കനത്ത വിലകൊടുക്കേണ്ടി വരുന്ന സാധാരണ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ശിക്ഷതന്നെയാകും വൈദ്യുതി നിരക്ക് വര്‍ദ്ധനയെന്ന് സാമൂഹിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.