എലിപ്പനി; സംസ്ഥാനത്ത് 63 മരണം, സ്ഥിരീകരിച്ചത് 11

Jaihind Webdesk
Tuesday, September 4, 2018

പ്രളയ ദുരിതത്തിൽ രക്ഷാപ്രവർത്തനം നടത്തിയ രണ്ട് പേരടക്കം സംസ്ഥാനത്ത് ഇതുവരെ 11 പേർ എലിപ്പനി ബാധിച്ച് മരിച്ചു. എലിപ്പനിക്കൊപ്പം ഡെങ്കിപനിയും പടർന്നേക്കാമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് നൽകി. വരുന്ന മൂന്നാഴ്ച നിർണായകമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

ആഗസ്റ്റ് രണ്ടാം വാരത്തിന് ശേഷമാണ് എലിപ്പനി ഇത്രത്തോളം ഗുരുതരമായതെന്നാണ് ആരോഗ്യവകുപ്പിൻറെ വിലയിരുത്തൽ. ഓഗസ്റ്റ് 15 മുതൽ ഇന്ന് വരെയുള്ള കണക്കനുസരിച്ച് 63 പേർ മരിച്ചു. ഇതിൽ രോഗം സ്ഥിരീകരിച്ചത് 11 പേരിലാണ്.

https://www.youtube.com/watch?v=HpOu8nuc7AQ

കോഴിക്കോട് ജില്ലയിലാണ് ഏറ്റവും അധികം ആളുകൾ മരിച്ചത്. 6 പേർ. മലപ്പുറം, പത്തനംതിട്ട. പാലക്കാട്, തൃശൂർ, കോട്ടയം ജില്ലകളിലും എലിപ്പനി മരണം സ്ഥിരീകരിച്ചു. പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ പത്തനംതിട്ട അയിരൂർ സ്വദേശി രഞ്ജു, കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി അനിൽ എന്നിവരുും മരിച്ചവരിൽ പെടുന്നു.

എലിപ്പനിക്കൊപ്പം ഡെങ്കിപ്പനി പടരാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് വിലയിരുത്തി. മലിനജലം കെട്ടിക്കിടക്കുന്നത് മറ്റ് പകർച്ചവ്യാധികൾക്കും ഇടയാക്കും. ഡോക്‌സി സൈക്ലിൻ ഗുളിക ആവശ്യത്തിന് എല്ലായിടത്തും എത്തിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്. മരുന്നിനെതിരെ പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കാൻ ഡി.ജി.പി സൈബർ പോലീസിന് നിർദ്ദേശം നൽകി. ആരോഗ്യമന്ത്രിയുടെ പരാതിയിലാണ് നടപടി.

പ്രളയ ബാധിത ജില്ലകളെല്ലാം പകർച്ചവ്യാധി ഭീഷണിയിലാണ്. ഇവിടങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.