ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടിയില്ല, അനധികൃത നിയമനങ്ങളെ വെള്ള പൂശാന്‍ പിണറായിയുടെ ശ്രമം : രമേശ് ചെന്നിത്തല

Jaihind News Bureau
Monday, July 20, 2020

 

പിന്‍വാതില്‍ നിയമനങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ അനധികൃത നിയമനങ്ങളെ വെള്ള പൂശാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ നാല് വര്‍ഷത്തെ പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ച് താന്‍ ഉന്നയിച്ച കാതലായ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ പി.എസ്.സി വഴി നടക്കുന്ന പതിവ് നിയമനങ്ങളുടെ കണക്കുകള്‍ ഉദ്ധരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഉന്നയിച്ച മിക്ക ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ചു.

കഴിഞ്ഞ 4 വര്‍ഷക്കാലയളവില്‍ ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ ക്രമവിരുദ്ധ കരാര്‍ നിയമനങ്ങള്‍, എംപ്ലോയ്മെന്റ് എക്‌സചേഞ്ചുകളെ മറികടന്നുള്ള നിയമനങ്ങള്‍, ഉമാദേവി കേസിലെ സുപ്രീം കോടതി വിധിയെ മറികടന്നുള്ള അനധികൃത സ്ഥിരപ്പെടുത്തലുകള്‍, പിഎസ്സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി നടക്കുന്ന താല്‍ക്കാലിക നിയമനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ മറുപടിയില്‍ വ്യക്തമായ ഉത്തരമില്ലെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണ്ണകള്ളക്കത്ത് കേസിലെ പ്രതികള്‍ക്ക് സംസ്ഥാനസര്‍ക്കാരിന്‍റെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ നിയമനം ലഭിക്കാനിടയായ സാഹചര്യം, ഇതിലുള്ള സര്‍ക്കാരിന്‍റെ പങ്ക്, ഇത്തരം കരാര്‍ നിയമനങ്ങള്‍ നമ്മുടെ ഭരണസംവിധാനത്തില്‍ വരുത്തിയിട്ടുള്ള അപചയം തുടങ്ങിയ ചോദ്യങ്ങളിലും  മുഖ്യമന്ത്രിയുടെ മറുപടി കത്തില്‍ പരാമര്‍ശിച്ചിട്ടില്ല. സര്‍ക്കാരിന്‍റെ ഔദ്യോഗിക വാഹനങ്ങളും, സര്‍ക്കാര്‍ ചിഹ്നങ്ങളും, ലെറ്റര്‍പാഡുകളും ഉള്‍പ്പെടെ ദുരുപയോഗപ്പെടുത്തിയതിനെതിരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും കത്തില്‍ സൂചിപ്പിച്ചിട്ടില്ല.

പി.എസ്.എസി മുഖേനയുള്ള പതിവ് നിയമന പ്രക്രിയകളുടെ സ്ഥിതിവിവരണക്കണക്കുകളെ ആസ്പദമാക്കി സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുവരുന്ന ക്രമവിരുദ്ധ കരാര്‍-ദിവസ വേതന നിയമനങ്ങളെ വെള്ളപൂശാനുള്ള ശ്രമമാണ് മുഖ്യമന്ത്രി  വീണ്ടും നടത്തുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

 

രമേശ് ചെന്നിത്തലയുടെ കത്തിന്‍റെ പൂര്‍ണ്ണരൂപം :

ബഹു: മുഖ്യമന്ത്രി,

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന അനധികൃത നിയമനങ്ങളെ സംബന്ധിച്ചുള്ള താങ്കളുടെ മറുപടി കത്ത് കിട്ടി. കഴിഞ്ഞ 4 വര്‍ഷക്കാലയളവില്‍ ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ ക്രമവിരുദ്ധ കരാര്‍ നിയമനങ്ങള്‍, എംപ്ലോയ്മെന്റ് എക്ച്ചേഞ്ചുകളെ മറികടന്നുള്ള നിയമനങ്ങള്‍, ഉമാദേവി കേസിലെ സുപ്രീം കോടതി വിധിയെ മറികടന്നുള്ള അനധികൃത സ്ഥിരപ്പെടുത്തലുകള്‍, പിഎസ്സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി നടക്കുന്ന താല്‍ക്കാലിക നിയമനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള എന്റെ പല ചോദ്യങ്ങള്‍ക്കും ഇനിയും വ്യക്തമായ ഉത്തരം ലഭിക്കേണ്ടതുണ്ട്.
രാജ്യസുരക്ഷയെയും, സംസ്ഥാനതാല്‍പര്യത്തേയും അപകടപ്പെടുത്തുന്ന വിധം സ്വര്‍ണ്ണ കള്ളക്കത്തുകേസിലെ ക്രിമിനലുകള്‍ക്ക് വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ നിയമനം ലഭിക്കാനിടയായ സാഹചര്യം, ഇതിലുള്ള സര്‍ക്കാരിന്റെ പങ്ക്, ഇത്തരം കരാര്‍ നിയമനങ്ങള്‍ നമ്മുടെ ഭരണസംവിധാനത്തില്‍ വരുത്തിയിട്ടുള്ള അപചയം, ഇക്കഴിഞ്ഞ നാല് വര്‍ഷക്കാലയളവില്‍ സര്‍ക്കാരിന്റെ വിവിധ ലാവണങ്ങളില്‍ ക്രമവിരുദ്ധമായി കയറിക്കൂടിയിട്ടുള്ള കരാര്‍ ജീവനക്കാരുടെ യോഗ്യതയുമായി നിലനില്‍ക്കുന്ന സംശയങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഞാന്‍ ഉന്നയിച്ചിരുന്ന പല കാതലായ വിഷയങ്ങളെക്കുറിച്ചും താങ്കളുടെ മറുപടി കത്തില്‍ പരാമര്‍ശിച്ചിട്ടില്ല. മാത്രമല്ല ഈ ക്രിമിനലുകള്‍ തട്ടിപ്പിനായി സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനങ്ങളും, സര്‍ക്കാര്‍ ചിഹ്നങ്ങളും, ലെറ്റര്‍പാഡുകളും ഉള്‍പ്പെടെ ദുരുപയോഗപ്പെടുത്തിയതിനെതിരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും കത്തില്‍ സൂചിപ്പിച്ചിട്ടില്ല.

താത്ക്കാലിക ജീവനക്കാരുടെ എണ്ണത്തെക്കുറിച്ച് സംസ്ഥാന ബജറ്റിനോടൊപ്പം വയ്ക്കുന്ന സ്റ്റാഫ് ഡീറ്റെയില്‍സ് ബുക്ക് ഞാന്‍ പരിശോധിച്ചപ്പോള്‍, മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത്, 2009-2010 ല്‍ താത്ക്കാലിക ജീവനക്കാരുടെ എണ്ണം 34413 പേരും, യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് 2013-14, 2014-15, 2015-16 സാമ്പത്തിക വര്‍ഷങ്ങളില്‍ യഥാക്രമം 19095, 18584, 13418 എന്നിങ്ങനെയാണ്. മുഖ്യമന്ത്രി പറഞ്ഞതുപോലെ വിവിധ വകുപ്പുകളിലായി 2020-21 ല്‍ 11674 താത്കാലിക ജീവനക്കാ
രാണ് നിലവില്‍ ഉള്ളതായി കാണുന്നത്. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ താത്ക്കാലിക ജീവനക്കാര്‍ ആയി 341 പേരും ഉണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ കീഴിലുള്ള പൊതുമേഖല/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വന്‍ ശമ്പളത്തില്‍ നിയമനം നേടിയ കരാര്‍ ജീവനക്കാര്‍ ഈ ലിസ്റ്റില്‍ വരില്ല, കണ്‍സള്‍ട്ടന്‍സിയുടെ മറവിലെ കരാര്‍ നിയമനങ്ങള്‍ ഈ ലിസ്റ്റില്‍ വരില്ല. കിഫ്ബി നിയമനങ്ങള്‍ ഈ ലിസ്റ്റില്‍ വരില്ല. ഈ സര്‍ക്കാര്‍ നടപ്പാക്കിയ അനധികൃത നിയമനങ്ങളുടെ വിശദവിവരങ്ങള്‍ ഒന്നുംതന്നെ ബജറ്റിനോടൊപ്പം വയ്ക്കുന്ന സ്റ്റാഫ് ഡീറ്റെയില്‍സ് ബുക്കില്‍ കാണില്ല.
യാതൊരു തത്വദീക്ഷയും പുലര്‍ത്താത്താതെ, പിന്നാമ്പുറ ചര്‍ച്ചകളിലൂടെ കണ്‍സല്‍ട്ടസന്‍സികളെ കണ്ടെത്തി സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന പ്രോജക്ടുകളുടെ ഭാഗമാക്കുന്നതും, നിയമനങ്ങള്‍ നടത്തുന്നതും കേരളത്തെ സംബന്ധിച്ചിടത്തോളം ആദ്യത്തെ അനുഭവമാണ്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യപ്രാപ്തിയേയും, കഴിവിനേയും പരസ്യമായി തള്ളിപ്പറഞ്ഞ് ചില കളങ്കിത കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്ക് സെക്രട്ടറിയേറ്റില്‍ ഓഫീസ് അനുവദിക്കാനുള്ള നീക്കങ്ങളും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.

പിഎസ്എസി മുഖേനയുള്ള പതിവ് നിയമന പ്രക്രിയകളുടെ സ്ഥിതിവിവരണക്കണക്കുകളെ ആസ്പദമാക്കി സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുവരുന്ന ക്രമവിരുദ്ധ കരാര്‍- ദിവസ വേതന നിയമനങ്ങളെ വെള്ളപൂശാനുള്ള വ്യഥാശ്രമമാണ് താങ്കള്‍ വീണ്ടും നടത്തുന്നത്. ഈ അനധികൃത സ്ഥിരപ്പെടുത്തലുകളെ സംബന്ധിച്ച താങ്കളുടെ നിലപാടും, സര്‍ക്കാരിന്റെ സമീപനവും ഉമാദേവി കേസിന്റെ അന്തസത്തയ്ക്ക് പോലും കടകവിരുദ്ധമാണ്. പ്രസ്തുത വിധിയുടെ ഒരു ഭാഗം മാത്രം സൗകര്യപൂര്‍വ്വം അടര്‍ത്തിയെടുത്ത് സര്‍ക്കാരിന്റെ ക്രമവിരുദ്ധ നിയമന നടപടികളെ ന്യായീകരിക്കുന്നത് ഉചിതമല്ല.
ഉമാദേവി കേസിലുള്ള ബഹു. സുപ്രീംകോടതി വിധിയുടെ അന്തസത്ത യഥാര്‍ത്ഥത്തില്‍ ചുവടെ ചേര്‍ക്കുന്നതാണ്.

‘…………………………………….   In that context, the Union of India, the State Governments and their instrumentalities should take steps to regularize as a one time measure, the services of such irregularly appointed, who have worked for ten years or more in duly sanctioned posts but not under cover of orders of courts or of tribunals and should further ensure that regular recruitments are undertaken to fill those vacant sanctioned posts that require to be filled up, in cases where temporary employees or daily wagers are being now employed. The process must be set in motion within six months from this date. We also clarify that regularization, if any already made, but not subjudice, need not be reopened based on this judgment, but there should be no further by-passing of the constitutional requirement and regularizing or making permanent, those not duly appointed as per the constitutional scheme

പ്രസ്തുത വിധിയെ ലംഘിച്ചുകൊണ്ടുള്ള സ്ഥിരപ്പെടുത്തലുകളാണ് ഇപ്പോള്‍ നടന്നുവരുന്നതെന്ന് വ്യക്തമാണ്. ഇത് കോടിയലക്ഷ്യമാണ്. ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വ്യക്തമായ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം. ധനകാര്യവകുപ്പിന്‍റെ 13.05.2015 ലെ 48/2015/ധന നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടേയും, സ്വയംഭരണസ്ഥാപനങ്ങളുടെയും സ്ഥിരനിയമനങ്ങള്‍ ഉള്‍പ്പെടെയുളള കാര്യങ്ങളെ സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നതാണ്. അതും ഇപ്പോള്‍ പാലിക്കപ്പെടുന്നില്ല.
സംസ്ഥാന താല്‍പര്യം സംരക്ഷിച്ചുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങളേയും, പദ്ധതികളേയും സര്‍വ്വാത്മനാ പിന്തുണയ്ക്കുന്ന നയമാണ് യുഡിഎഫ് എല്ലാ കാലത്തും പിന്തുടരുന്നത്. അനാവശ്യമായ വിവാദങ്ങളുയര്‍ത്തി സംസ്ഥാനത്തിന്‍റെ വികസന പദ്ധതികളെ പ്രതിപക്ഷം തുരങ്കം വയ്ക്കുന്നു എന്ന താങ്കളുടെ വാദം ബാലിശമാണ്. ഈ സര്‍ക്കാരിന്‍റെ സമീപകാലത്തെ വന്‍കിട പദ്ധതികളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആശങ്കള്‍ എല്ലാം ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതിയ നിയമനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് വച്ചിരുന്നത്. കഴിഞ്ഞ 5 മാസത്തിനുള്ളില്‍ നാമമാത്രമായ നിയമനങ്ങളാണ് വിവിധ പിഎസ്സി റാങ്ക് ലിസ്റ്റുകളില്‍ നിന്നും നടന്നിട്ടുള്ളത്. അതിന് മുന്‍പ് തന്നെ നിയമനങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ടായിരുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ 58 ഓളം പിഎസ്സി പരീക്ഷകളാണ് നാളിതുവരെ റദ്ദാക്കിയിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ പുതിയ പരീക്ഷകള്‍ നടത്തി, ഇന്റര്‍വ്യൂ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതിന് നിരവധി പ്രായോഗികബുദ്ധിമുട്ടുകളും, അനന്തമായ കാലതാമസവും ഉണ്ടാകും. സര്‍ക്കാരിന് ഇതേക്കുറിച്ച് പൂര്‍ണ്ണ ബോധ്യമുണ്ടെങ്കിലും അനധികൃത കരാര്‍- താല്‍ക്കാലിക നിയമന സാധ്യത മുന്നില്‍ കണ്ട് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതില്‍ നിന്നും പിന്തിരിഞ്ഞതായി വേണം കരുതാന്‍. പിഎസ്സി പരീക്ഷ എഴുതാന്‍ കാത്തിരിക്കുന്ന പുതിയ ഉദ്യോഗാര്‍ത്ഥികളുടെ ഏജ് ഓവര്‍ ഉള്‍പ്പെടെയുള്ള ന്യായങ്ങള്‍ ഇതിനായി മുന്നോട്ട് വയ്ക്കുന്നതും ഒട്ടും തന്നെ യുക്തി ഭദ്രമല്ല. ഇക്കാര്യത്തെ സംബന്ധിച്ച് ഞാന്‍ മുന്‍പ് ഉന്നയിച്ചിട്ടുള്ള പല സംശയങ്ങളും കൂടുതല്‍ ബലപ്പെടുന്ന സാഹചര്യമാണ് നിലവിലുളളത്.

ഇപ്പോഴത്തെ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ മുന്‍ ഐടി സെക്രട്ടറി നടത്തിയ എല്ലാ നിയമനങ്ങളും ധനകാര്യപരിശോധനാ വിഭാഗത്തെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടല്ലോ. ഈ പ്രത്യേക അന്വേഷണത്തിന്‍റെ വ്യാപ്തിയും, പരിധിയും കൂടുതല്‍ വര്‍ദ്ധിപ്പിച്ച് ഈ സര്‍ക്കാരിന്റെ കാലത്ത് വിവിധ വകുപ്പുകളിലും, ബോര്‍ഡ് – കോര്‍പ്പറേഷനുകളിലും, സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തിയിട്ടുള്ള എല്ലാ കരാര്‍- ദിവസവേതന നിയമനങ്ങളേയും, അനധികൃത സ്ഥിരപ്പെടുത്തലുകളേയും, ഇപ്രകാരം നിയമനം ലഭിച്ചവരുടെ വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് കൂടി ധനകാര്യപരിശോധനാ വിഭാഗത്തിന്റെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും, സര്‍ക്കാരിന്‍റെ നിയമന നടപടികളില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസ്യത വീണ്ടെടുക്കണമെന്നും താല്‍പര്യപ്പെടുന്നു.