പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടംമറിഞ്ഞു; രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, October 13, 2018

സർക്കാരിന്‍റെ പ്രളയാനന്ത ദുരിതാശ്വാസ പ്രവർത്തനങ്ങൾ തകിടം മറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം
മുഖ്യമന്ത്രിക്ക് കത്ത് നൽകി.

പ്രളയ കാലത്ത് സർക്കാർ വാരിക്കോരി വാഗ്ദാനങ്ങൾ നൽകിയെങ്കിലും സർക്കാരിന്‍റെ കെടുകാര്യസ്ഥത മൂലം ദുരിതാശ്വാസ പ്രവർത്തനങ്ങൾ പാടേ തകിടം മറിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിന് രൂപ പിരിച്ചെടുത്തെങ്കിലും അതിന്‍റെ വിതരണം കാര്യക്ഷമമായി നടക്കുന്നില്ല. 10,000 രൂപ അടിയന്തര ധനസഹായം പോലും അര്‍ഹര്‍ക്ക് നല്‍കുന്നതിന് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വീട്ടുപകരണങ്ങള്‍ നഷ്ടമായവര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും നല്‍കുമെന്ന് പറഞ്ഞിരുന്ന പലിശരഹിത വായ്പ ഒരാള്‍ക്ക് പോലും ഇതുവരെ നല്‍കിയിട്ടില്ല.

പ്രളയം കനത്ത ആഘാതമേല്‍പിച്ച ജില്ലകളില്‍ പോലും പരിമിതമായ നിലയില്‍ മാത്രമേ സര്‍ക്കാര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്താനായുള്ളൂ. വീട് നഷ്ടമായവരുടെ അവസ്ഥയും ദയനീയമാണ്. ഒച്ചിനെ നാണിപ്പിക്കുന്ന വേഗതയിലാണ് സര്‍ക്കാരിന്‍റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നതെന്നും പ്രളയശേഷം സര്‍ക്കാര്‍ എന്തുചെയ്തു എന്നത് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.