ബ്രൂവറിയുടെ പിതൃത്വം LDFന് തന്നെ; നടന്നത് കോടികളുടെ അഴിമതി: രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, September 30, 2018

ആലപ്പുഴ: ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതിൽ അഴിമതി നടന്നു എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്ത് ചോദ്യങ്ങൾക്ക് എക്സൈസ് മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴ ഹരിപ്പാട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുരംഗത്ത് ഉൾപ്പെടെ സംശുദ്ധ നിലപാടുകൾ ഉള്ള എ.കെ ആന്‍റണിക്കെതിരെ ആരോപണം ഉന്നയിച്ചവർ മാപ്പ് പറയണം. ആരോപണം ഉയർന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും വിഷയത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിക്കാത്തത് ദുരൂഹമാണ്. 98-ൽ ഇ.കെ നായനാരുടെ കാലത്തെ സർക്കാരാണ് ഈ ബ്രൂവറിക്ക് അനുമതി നൽകിയത്. ഈ സന്തതിയുടെ പിതൃത്വം യു.ഡി.എഫിന് മേൽ കെട്ടിവെക്കേണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

https://www.youtube.com/watch?v=wX0t5y3Iucg

ഡിസ്റ്റിലറി വിഷയത്തിൽ അനുമതിയാണ് പ്രധാനം. അനുമതി ലഭിച്ചതിന് ശേഷമാണ് ആന്‍റണി സർക്കാരിന്‍റെ മുന്നിൽ എത്തിയത്.

സംശുദ്ധ രാഷ്ട്രീയ ജീവിതത്തിനുടമയായ എ.കെ ആൻറണിയെ ചെളി വാരി എറിയാൻ ശ്രമിച്ച LDf കൺവീനറും എക്സൈസ് മന്ത്രിയും മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇല്ലാക്കഥകൾ ഉയർത്താതെ ഉന്നയിച്ച പത്ത് ചോദ്യങ്ങൾക്കും ഇനിയെങ്കിലും മറുപടി നൽകാൻ മന്ത്രി തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഉത്തരവുകൾ മുഴുവൻ ക്രമക്കേടാണ്. രണ്ടെണ്ണത്തിന്‍റെ സ്ഥലത്തിന്‍റെ കാര്യത്തിൽ പോലും ക്രമക്കേടാണ് നടന്നത്. കിൻഫ്രയിൽ ഇല്ലാത്ത സ്ഥലത്താണ് പുതിയ ബ്രൂവറി അനുവദിച്ചതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.