ഗള്‍ഫ് നാടുകളില്‍ നിന്ന് കഴിഞ്ഞ ആഴ്ചകളില്‍ മടങ്ങിയെത്തിയ എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കണം: രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, March 24, 2020

തിരുവനന്തപുരം: ഗള്‍ഫ് നാടുകളില്‍ നിന്ന് മടങ്ങിയെത്തിയവരിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ബാധ വന്‍തോതില്‍ സ്ഥിരീകരിച്ചതെന്ന വസ്തുതയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ തിരുവനന്തപുരം ഉള്‍പ്പടെയുള്ള വിമാനത്താവളം വഴി വന്നിറങ്ങിയ എല്ലാ ഗള്‍ഫ് യാത്രക്കാരുടെയും രക്തപരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇവരോട് വീടുകളില്‍ സ്വയം ഒറ്റപ്പെട്ട് ഇരിക്കാനാണ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ പലരും അതിന് തയ്യാറാവുന്നില്ല എന്നതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നു. തിരുവനന്തപുരം വിമാനത്താവളം വഴി മാത്രം ആയിരക്കണക്കിനാളുകള്‍ എത്തിയിട്ടുണ്ട്. ഇവരുടെ ലിസ്റ്റ് സര്‍ക്കാര്‍ പക്കലുണ്ട്. അവര്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നത് വരെ കാത്തു നില്‍ക്കാതെ അവരെ അടിയന്തരിമായി പരിശോധനയ്ക്ക് വിധേയരാതക്കണം. അല്ലെങ്കില്‍ അവരില്‍ നിന്ന് മറ്റുള്ളവരിലേക്കും രോഗം പകരരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതിനാല്‍ സമയം പാഴാക്കാതെ എല്ലാവരിലും കോവിഡ് പരിശോധന നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പൊലീസുകാര്‍ക്കും സുരക്ഷാ സംവിധാനം നല്‍കണം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത് പോലെ ജനങ്ങളെ നിയന്ത്രിക്കുന്നതിന് നിയോഗിക്കപ്പെട്ടിരിക്കുന്ന പൊലീസുകാര്‍ക്കും കോവിഡ് ബാധ ഏല്‍ക്കാതിരിക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിരീക്ഷണത്തിന് തയ്യാറാവാത്ത രോഗികളെപ്പോലും യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് പലപ്പോഴും പൊലീസ് കൈകാര്യം ചെയ്യുന്നത്. ഇത് അപകടകരമാണ്. അവര്‍ക്കാവശ്യമുള്ള മുഖാവരണങ്ങളും കയ്യുറകളും സാനിറ്ററൈസേഷന്‍ സംവിധാനങ്ങളും വിതരണം ചെയ്യണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പാക്കേജ് ഉടന്‍ നടപ്പാക്കണം

കോവിഡ് പ്രതിരോധനത്തിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജ് ഉടന്‍ നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തില്‍ പാക്കേജ് നടടപ്പാക്കുന്നത് സമൂഹത്തിന് വലിയ താങ്ങാവും. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച പാക്കേജുകളുടെ അവസ്ഥയാകരുത് ഇതിനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.