'കേരളാ പോലീസിലെ സംഘിയെ നേരില്‍ കണ്ടു'; അനുഭവം പങ്കുവെച്ച് യുവാവിന്‍റെ കുറിപ്പ്
Jaihind TV News Report
Jaihind TV Web Desk
January 23, 2022
1 min read
•
Updated: June 03, 2026
കൊല്ലം : മതത്തിന്‍റെ പേരില്‍ യുവാവിനെയും കുടുംബത്തെയും സഞ്ചരിക്കാന്‍ അനുവദിക്കാതെ പോലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞതായി പരാതി. കൊവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ ഓച്ചിറ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ വിനോദ് പി ആണ് യുവാവിനെയും കുടുംബത്തെയും തടഞ്ഞത്. യാത്രയ്ക്ക് ആവശ്യമായ എല്ലാ രേഖകളും ഉണ്ടായിട്ടും ഈ ഉദ്യോഗസ്ഥന്‍ അഫ്സല്‍ എന്ന യുവാവിനെയും കുടുംബത്തെയും തടയുകയായിരുന്നു. അതേസമയം മറ്റ് വാഹനങ്ങളെല്ലാം കടത്തിവിടുകയും ചെയ്തു. 70 കിലോമീറ്റര്‍ പിന്നിട്ട് ഏഴോളം പോലീസ് ചെക്കിംഗും കടന്ന് എത്തേണ്ട സ്ഥലത്തിന് കേവലം 5 കിലോമീറ്റര്‍ ഇപ്പുറത്തുവെച്ചായിരുന്നു മതത്തിന്‍റെ പേരില്‍ പോലീസുദ്യോഗസ്ഥന്‍റെ പരാക്രമം.
കാര്യം തിരക്കിയ യുവാവിന്‍റെ മാതാവിനോട് 'നിങ്ങളുടെ വസ്ത്രം തന്നെയാണ് പ്രശ്നം' എന്നായിരുന്നു അയാളുടെ മറുപടി. "നിനക്ക് എത്ര ഹിന്ദുക്കൾ കൂട്ടുകാരായി ഉണ്ടെടാ.. നിന്റെ പേരിൽ കേസ് ഉണ്ടോടാ..നിന്നെ ഞാൻ കോടതി കയറ്റും.." എന്നും ഇയാള്‍ ആക്രോശിച്ചു. തുടര്‍ന്ന് യുവാവ് സഹായത്തിനായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയെ വിളിക്കുകയും അദ്ദേഹം വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.
'നിന്നെ കോടതി കയറ്റുമെടാ' എന്ന ഭീഷണിയോടെ പിടിച്ചുതള്ളിയാണ് യുവാവിനെ കടത്തിവിട്ടത്. വിഷയത്തില്‍ ഇടപെട്ട കെപിസിസി പ്രസിഡന്‍റിനും, മുൻ ജില്ലാ കോൺഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയ്ക്കും നന്ദി അറിയിച്ചുകൊണ്ടാണ് യുവാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. നേരത്തെ സിപിഐയുടെ മുതിര്‍ന്ന നേതാവ് ആനി രാജയും കേരള പോലീസിലെ ആര്‍എസ്എസ് ബന്ധം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:
അങ്ങനെ കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി... കായംകുളം എം.എസ്.എം കോളേജിൽ പഠിക്കുന്ന അനിയത്തിയെ രണ്ടാഴ്ചതേയ്ക്ക് കോളേജ് അടച്ചതിനാലും നാളെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കേണ്ടത് കൊണ്ടും വീട്ടിൽ കൊണ്ടുവരാനായി ഉമ്മച്ചി രാവിലെ പുറപ്പെട്ടു. രാവിലെ 6 മണിക്കുള്ള കുളത്തുപ്പുഴ- ആലപ്പുഴ ഫാസ്റ്റിലാണ് ഉമ്മച്ചി സ്‌ഥിരമായി കായംകുളം പോകുന്നത്. വീട്ടിൽ നിന്നും 4 കിലോമീറ്റർ ദൂരത്താണ് ബസ് സ്റ്റോപ്. രാവിലെ എഴുന്നേറ്റ് ബസ് സ്റ്റോപ്പിൽ കൊണ്ടാക്കിയ ശേഷം ഞാൻ തിരികെ വന്നു. 6.30 ആയിട്ടും ബസ് കാണാത്തതിനാൽ കാർ എടുത്തു വരാൻ ഉമ്മച്ചി വിളിച്ചു പറഞ്ഞു. ലോക്ക് ടൗണ് ആയതിനാൽ സത്യവാങ്മൂലവും കാറിന്റെ രേഖകളും എടുത്തു വെച്ചു. ഞാനും ഉമ്മച്ചിയും 5 വയസുള്ള അനിയനും കാറിൽ പാരിപ്പള്ളി കൊല്ലം വഴി ഏകദേശം 65കിലോമീറ്റർ പിന്നിട്ട് ഓച്ചിറ എത്തി. 7 ഓളം പോലീസ് ചെക്കിങ് കഴിഞ്ഞാണ് അതുവരെ എത്തിയത്. അനിയത്തിയുടെ കോളേജിൽ പോകുകയാണ് എന്ന് പറഞ്ഞപ്പോൾ അതുവരെയുള്ള എല്ലാ ചെക്കിങ്ങും പോലീസ് കടത്തി വിട്ടു. ഓച്ചിറ എത്തിയപ്പോൾ പോലീസ് തടഞ്ഞു. ഓച്ചിറ പോലീസ് സ്റ്റേഷനിലെ ISHO വിനോദ്. പി എന്ന ഉദ്യോഗസ്ഥനാണ് തടഞ്ഞത്. ഉമ്മച്ചി രേഖകളും സത്യവാങ്‌മൂലവും കാണിക്കുകയും മോളുടെ കോളേജിൽ (MSM കോളേജ്, 6 കിലോമീറ്റർ അപ്പുറം) പോകുകയാണ് എന്നും അറിയിച്ചു. "നിങ്ങൾ പോകേണ്ട, തിരിച്ചു പോകൂ..." ഇൻസ്‌പെക്ടർ ദേഷ്യഭാവത്തോടെ പറഞ്ഞു. ഉമ്മച്ചി മനസ്സിലാവാത്ത ഭാവത്തോടെ അദ്ദേഹത്തെ നോക്കി. "നിങ്ങളോടല്ലേ പറഞ്ഞത്, തിരിച്ചു പോകൂ" അദ്ദേഹം വീണ്ടും പറഞ്ഞു. "അതെന്താണ് സർ, ഞങ്ങൾ 7 ഓളം ചെക്കിങും 70 കിലോമീറ്റർ ദൂരവും പിന്നിട്ടാണ് ഇവിടെവരെ എത്തിയത്. 5 കിലോമീറ്റർ അപ്പുറമാണ് കോളേജ്. പിറകെ വന്ന ഒരു വാഹനവും നിങ്ങൾ തടയുന്നില്ല. സത്യവാങ്മൂലം ഉണ്ട്, രേഖകൾ ഉണ്ട് പിന്നെ എന്താണ് തിരിച്ചു പോകണം എന്ന് നിങ്ങൾ പറയുന്നത്..?" ഉമ്മച്ചി ചോദിച്ചു. "നിങ്ങൾ പറഞ്ഞാൽ കേട്ടാൽ മതി. ലോക്ക്ഡൗൻ നിയമം ലംഘിച്ചത് കൊണ്ടു നിങ്ങൾ തിരിച്ചു പോകൂ. കൂടുതൽ സംസാരിച്ചാൽ കേസെടുക്കും.." ഇൻസ്‌പെക്ടരുടെ ഭാവം മാറി... "നിങ്ങൾ എന്താണ് പറയുന്നത്, ഒരൊറ്റ വാഹനവും തടയാതെ ഈ വാഹനം മാത്രം തടയുന്നതിലെ ലോജിക് എന്താണ് ഇൻസ്‌പെക്ടർ സാർ, 70 കിലോമീറ്റർ ദൂരത്തു നിന്നാണ് ഞങ്ങൾ വരുന്നത്, 5 വയസുള്ള മോൻ കൂടെയുണ്ട്. അല്പം കൂടി പോയാൽ കോളേജ് ആയി. ഞങ്ങളെ പോകാൻ അനുവദിക്കൂ..." ഉമ്മച്ചി വണ്ടിയിൽ നിന്നും ഇറങ്ങി. അനിയനും ഞാനും ഇറങ്ങി. ഞങ്ങളുടെ പുറകെ വന്ന ഒരു വാഹനവും തടയുന്നില്ല. രേഖകൾ നോക്കി എല്ലാവരെയും കടത്തി വിടുകയാണ്. "ഞങ്ങളെ മാത്രം തടയുന്നത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? എന്റെ വസ്ത്രം ആണോ സാറിന്റെ പ്രശ്നം, ഞാൻ ഇട്ടിരിക്കുന്ന പർദ ആണോ സാർ കാണുന്ന വ്യത്യാസം" ഉമ്മച്ചി രോഷത്തോടെ ഉമ്മച്ചി ഇൻസ്‌പെക്ടരോട് പറഞ്ഞു. "അതേ...നിങ്ങളുടെ വസ്ത്രം പ്രശ്നം തന്നെയാണ്. വസ്ത്രം പ്രശ്നം തന്നെയാണ്..." ഇൻസ്‌പെക്ടർറുടെ ഭാവം മാറി.. അതുവരെ ഞാൻ മിണ്ടിയിരുന്നില്ല. പർദ പ്രശ്നം തന്നെയാണ് എന്നു പറഞ്ഞപ്പോഴാണ് ഞാൻ ഇൻസ്‌പെക്ടരുടെ നെയിം പ്ളേറ്റ് നോക്കിയത്.. VINOD P... പുറകെ വന്ന ഒരൊറ്റ വാഹനവും തടയാതെ, ഉമ്മച്ചിയും 5 വയസുള്ള അനിയനുമുള്ള വാഹനം എല്ലാ രേഖകളും ഉണ്ടായിട്ടും തടഞ്ഞു വെച്ച് ഞങ്ങളെ പൊരി വെയിലത്ത് നിർത്തി ജീപ്പിൽ കയറി ഇരിക്കുന്ന ഇൻസ്പെക്ടറുടെ പ്രശ്നം എന്താണെന്ന് എനിക്ക് മനസിലായി. ഉമ്മച്ചിക്ക് നേരത്തെ മനസിലായി. വീണ്ടും പറഞ്ഞ കാര്യം തന്നെ ഉമ്മച്ചി ഇൻസ്‌പെക്ടറോട് ആവർത്തിച്ചു കൊണ്ടിരുന്നു. "നിങ്ങൾ ഇന്ന് പോകില്ല. നിങ്ങളെ ഞാൻ സ്റ്റേഷനിലേക്ക് കൊണ്ടു പോകും.." ഇൻസ്‌പെക്ടയുടെ ഭാഷയിൽ ഭീഷണിയുടെ സ്വരം. ഞാൻ ഫോണെടുത്തു, ആദ്യം കൊല്ലം റൂറൽ എസ്പിയെ വിളിച്ചു. നോക്കട്ടെ എന്നു പറഞ്ഞ് അദ്ദേഹം ഫോൺ വെച്ചു. ശേഷം കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രനെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം എല്ലാം കേട്ട ശേഷം ഫോൺ വെച്ചു. അവസാന പ്രതീക്ഷ എന്ന നിലയിൽ ഞാൻ കോൺഗ്രസ് പ്രസിഡന്റ് കെ.സുധാകരൻ എം.പിയെ വിളിച്ചു എല്ലാം വിശദമായി പറഞ്ഞു. "ടെൻഷൻ ആവേണ്ട. ഞാൻ നോക്കിക്കൊളാം അഫ്‌സൽ.." എന്ന് പറഞ്ഞു അദ്ദേഹം ഫോൺ വെച്ചു. 5 മിനിട്ട് കഴിഞ്ഞു മുൻ കൊല്ലം ഡി.സി.സി പ്രസിഡന്റ് ശ്രീമതി ബിന്ദുകൃഷ്ണ എന്നെ വിളിച്ചു. "എസ്പിയെ വിളിച്ചു സംസാരിച്ചിട്ടുണ്ട് ഒന്നുകൊണ്ടും വിഷമിക്കേണ്ട" എന്ന് വാക്ക് തന്നു. അപ്പോഴേയ്ക്കും ഏകദേശം 45 മിനുട്ട് കഴിഞ്ഞിരുന്നു. "നിനക്ക് എത്ര ഹിന്ദുക്കൾ കൂട്ടുകാരായി ഉണ്ടെടാ.. നിന്റെ പേരിൽ കേസ് ഉണ്ടോടാ..നിന്നെ ഞാൻ കോടതി കയറ്റും.." ഇൻസ്‌പെക്ടർ എന്നോടായി എന്തൊക്കൊയോ പറയുന്നുണ്ട്. ആ വെയിലത്തു നിന്ന് അനിയൻ കരച്ചിൽ തുടങ്ങി. ദയാ ദക്ഷിണ്യം ഇല്ലാത്ത കാക്കി ഇട്ട ആ സംഘിക്ക് അപ്പോഴേയ്ക്കും കുറെ ഫോൺ കോളുകൾ വന്നു കാണണം. "എടുത്തോണ്ട് പോടാ...നീ കോടതി കയറും.." എന്നെ നെഞ്ചിൽ തള്ളിക്കൊണ്ട് അയാൾ ആക്രോശിച്ചു.. "എന്റെ മകനെ തൊട്ടു പോകരുത്..." ഉമ്മച്ചി പറഞ്ഞു.. ഞാൻ മറ്റൊന്നും പറയാതെ ഉമ്മച്ചിയെ കാറിൽ കയറ്റി കോളേജിലേക്ക് പോയി.. വാർത്തകളിൽ മാത്രം കേട്ടിട്ടുള്ള കേരളാ പൊലീസിലെ സംഘിയെ നേരിൽ കാണാൻ കഴിഞ്ഞത് വലിയ കാര്യമാണ് എന്നു കരുതുന്നു. ഉമ്മച്ചിയും അനിയനും 1 മണിക്കൂർ വെയിൽ കൊണ്ടു. സാരമില്ല. കാവി നിക്കറിട്ട ഈ പൊലീസുകാർ പിണറായി വിജയനെയും കൊണ്ടേ പോകൂ.. ഉദ്യോഗസ്ഥന്റെ പേര് VINOD P. ISHO ഓച്ചിറ പോലീസ് സ്റ്റേഷൻ. തിരിച്ചു പോകേണ്ടി വരാതെയിരിക്കാൻ നിരന്തരം ഇടപെട്ട കോൺഗ്രസ് പ്രസിഡന്റിനും, മുൻ ജില്ലാ കോൺഗ്രസ് അധ്യക്ഷ ശ്രീമതി ബിന്ദു കൃഷ്ണയ്ക്കും നിരുപാധികം നന്ദി അറിയിക്കുന്നു...
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10