പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ തര്‍ക്കം മുറുകുന്നു: 'സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു'; പിണറായി വിജയന് മറുപടിയുമായി സിപിഐ
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി എൽ.ഡി.എഫിൽ കടുത്ത ആഭ്യന്തര പ്രതിസന്ധി രൂപപ്പെടുന്നു. ഈ പദവി വേണമെന്ന ആവശ്യത്തിൽ നിന്നും യാതൊരു കാരണവശാലും പിന്നോട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച വിഷയം അടഞ്ഞ അധ്യായമാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രതികരണത്തിനെതിരെയാണ് സി.പി.ഐ പരസ്യമായി രംഗത്തെത്തിയത്. ഇത് മുന്നണിയിൽ ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ലെന്നും, പിണറായി വിജയൻ പറഞ്ഞത് സി.പി.എമ്മിന്റെ ആകെ നിലപാടാണോ എന്ന് വ്യക്തമാക്കണമെന്നും പി.പി. സുനീർ ആവശ്യപ്പെട്ടു. സി.പി.ഐ മുൻപ് പറഞ്ഞ തിരുത്തലുകൾ കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഇന്ന് ഈ ഗതി വരില്ലായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.
തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ദയനീയമായി പരാജയപ്പെടുകയും പ്രതിപക്ഷ നിര വെറും 35 സീറ്റുകളിലേക്ക് ചുരുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി സി.പി.ഐ സമ്മർദ്ദം ശക്തമാക്കിയത്. എന്നാൽ ഈ പദവി നൽകാനാകില്ലെന്ന നിലപാടിൽ സി.പി.എം ഉറച്ചുനിൽക്കുകയാണ്. ഇതേച്ചൊല്ലിയുള്ള തർക്കം മൂലം തെരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണി യോഗം കൃത്യമായി ചേരാൻ പോലും സാധിച്ചിട്ടില്ല. ഇത് പ്രതിപക്ഷ നിരയിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് സി.പി.ഐ നേതാവ് കെ. രാജനും വ്യക്തമാക്കിയതോടെ ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നത രൂക്ഷമായി.
വിഷയം മുന്നണി വേദികളിൽ ചർച്ച ചെയ്യുന്നതിന് മുൻപ് പരസ്യ പ്രതികരണം നടത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടിനോട് സി.പി.എം നേതൃത്വത്തിന് കടുത്ത നീരസമുണ്ട്. ബിനോയ് വിശ്വത്തിന്റെ പരസ്യപ്രതികരണം അപക്വമായിപ്പോയി എന്ന് സി.പി.ഐ സംസ്ഥാന നേതൃത്വത്തിൽ വിമർശനമുണ്ടായെങ്കിലും, ഉപനേതാവ് പദവിക്കായുള്ള അവകാശവാദത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന കർശന നിർദ്ദേശമാണ് നേതൃത്വം അദ്ദേഹത്തിന് നൽകിയിട്ടുള്ളത്. തുടർന്ന് നടന്ന ഉഭയകക്ഷി ചർച്ചയിലും സി.പി.എം തങ്ങളുടെ മുൻ നിലപാടിൽ ഉറച്ചുനിന്നതോടെയാണ്, അവകാശവാദങ്ങളുടെ പഴുതടച്ചുകൊണ്ട് പിണറായി വിജയൻ പരസ്യ മറുപടി നൽകിയത്.
തെരഞ്ഞെടുപ്പിന് ശേഷം ഒരൊറ്റ തവണ മാത്രമാണ് ഇടതുമുന്നണി യോഗം ചേർന്നത്. കൺവീനറുടെ അസൗകര്യം കാരണമാണ് യോഗങ്ങൾ വൈകുന്നതെന്നാണ് പിണറായി വിജയന്റെ വിശദീകരണമെങ്കിലും, സി.പി.എം - സി.പി.ഐ തർക്കമാണ് യഥാർത്ഥ കാരണമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. തർക്കം പരിഹരിക്കാനാകാത്തതിനാൽ നിയമസഭാ കക്ഷി യോഗം പോലും ചേരാനാകാത്ത പ്രതിസന്ധിയിലാണ് നിലവിൽ എൽ.ഡി.എഫ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.