Logo
Sat, Jun 13, 2026 • 02:06 PM
LIVE TV
Watch

No business videos available

No Middle East videos available

'കണ്ണാടിയില്‍ നോക്കാറുണ്ടോ എന്ന് മകന്‍ ചോദിച്ചു'; വീട്ടില്‍ നിന്ന് പോലും വിമര്‍ശനമെന്ന് എം വി ഗോവിന്ദന്‍; പിണറായിക്കും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 20, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

'കണ്ണാടിയില്‍ നോക്കാറുണ്ടോ എന്ന് മകന്‍ ചോദിച്ചു'; വീട്ടില്‍ നിന്ന് പോലും വിമര്‍ശനമെന്ന് എം വി ഗോവിന്ദന്‍; പിണറായിക്കും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേരെ മുതിര്‍ന്ന നേതാക്കളുടെ അതിരൂക്ഷ വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണം പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണെന്നും അദ്ദേഹത്തിന്റെ ശരീരഭാഷ സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

'വീട്ടില്‍ പോയി പറയാന്‍' പറയുന്നതിന് പല അര്‍ത്ഥങ്ങളുണ്ടെന്നും, ഒരു സി.പി.എം പ്രവര്‍ത്തക സെല്‍ഫിയെടുത്തത് പോലും മുഖ്യമന്ത്രി തടഞ്ഞുവെന്നും നേതാക്കള്‍ തുറന്നടിച്ചു. പ്രായപരിധിയില്‍ എന്തിനാണ് പിണറായി വിജയന് മാത്രം ഇളവ് നല്‍കിയതെന്ന് ചോദ്യം ചെയ്ത സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി അംഗങ്ങളെപ്പോലും മത്സരിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ പിണറായിക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്നും ചോദിച്ചു. പിണറായിയെ പ്രതിപക്ഷ നേതാവാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന ചോദ്യത്തിന്, പിണറായി അല്ലാതെ മറ്റാരെ ആക്കുമെന്നും സീനിയറായി വേറെ ആരുമില്ലെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ വിശദീകരണം.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും യോഗത്തില്‍ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് പന്തലിട്ടാണ് സാധാരണക്കാരെ സ്വീകരിക്കുന്നതെന്നും, എന്നാല്‍ ഇവിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സാധാരണക്കാരന് പ്രവേശിക്കാന്‍ പോലും കഴിയുമായിരുന്നില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. മുഷിഞ്ഞ ഷര്‍ട്ട് ഇട്ടു വരുന്നവരോട് മാറി നില്‍ക്കാന്‍ പറയുന്ന സാഹചര്യമായിരുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.

മന്ത്രിമാരായ എം.ബി. രാജേഷും വീണ ജോര്‍ജ്ജും പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. മണ്ഡല പുനര്‍നിര്‍ണ്ണയം തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്നും ലൈഫ് പദ്ധതി പാതിവഴിയിലായെന്നും വിമര്‍ശനമുണ്ട്. സംഘടനാബോധമില്ലാത്തവരെ മന്ത്രിയാക്കരുതെന്ന് വീണ ജോര്‍ജ്ജിനെതിരെ നേതാക്കള്‍ തുറന്നടിച്ചു. പത്തനംതിട്ട ടൗണില്‍ കാണാമെന്ന വീണയുടെ വെല്ലുവിളി ജനങ്ങളോടായിരുന്നുവെന്നും തെരഞ്ഞെടുപ്പില്‍ കിട്ടിയത് അതിനുള്ള മറുപടിയാണെന്നും യോഗത്തില്‍ ഓര്‍മ്മിപ്പിച്ചു. സമരങ്ങളെ വഴിതിരിച്ചുവിടാനാണ് മന്ത്രി ശ്രമിച്ചതെന്നും മന്ത്രിമാരുടെ ഓഫീസുകള്‍ പൂര്‍ണ്ണ പരാജയമായിരുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.

ജില്ലാ കമ്മിറ്റിയുടെ വിമര്‍ശനങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍, തനിക്ക് സ്വന്തം വീട്ടില്‍ നിന്ന് പോലും വിമര്‍ശനമുണ്ടെന്ന് സമ്മതിച്ചു. വാര്‍ത്താസമ്മേളനങ്ങളിലെ തന്റെ ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച അദ്ദേഹം, ഒരിക്കല്‍ കണ്ണാടിയില്‍ നോക്കാറുണ്ടോ എന്ന് മകന്‍ ചോദിച്ചതായും പത്രസമ്മേളനങ്ങള്‍ വീണ്ടും കണ്ടുനോക്കാന്‍ മകന്‍ പറഞ്ഞതായും വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് തിരികെ ചോദ്യം ചോദിക്കുന്നത് നിര്‍ത്തിയെന്നും ഇനി കൂടുതല്‍ പക്വതയോടെ പെരുമാറുമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.

അതേസമയം, ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ എം.വി. ഗോവിന്ദന്‍ ന്യായീകരിച്ചു. ആണധികാരം പ്രയോഗിക്കാതിരിക്കാനാണ് ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും, ഈ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിക്കുന്നവര്‍ ആണധികാരത്തിന്റെ വക്താക്കളാണെന്നും എം.വി. ഗോവിന്ദന്‍ മറുപടി നല്‍കി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10