കവിതാമോഷണ വിവാദത്തില്‍ പ്രതിരോധത്തിലായി ദീപാ നിശാന്ത്

Jaihind Webdesk
Friday, November 30, 2018

കവിത മോഷണ വിവാദത്തില്‍ കൂടുതല്‍ പ്രതിരോധത്തിലായി ദീപാ നിശാന്ത്. തൃശൂര്‍ കേരള വര്‍മ കോളേജ് അധ്യാപികയും കവയിത്രിയുമായ ദീപ നിശാന്ത് തന്‍റെ കവിത മോഷ്ടിച്ചതായി യുവ കവി എസ് കലേഷാണ് ആരോപിച്ചത്. 2011ല്‍ എഴുതി പ്രസിദ്ധീകരിച്ച കവിതയില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തി ദീപ സ്വന്തം പേരില്‍ പുനഃപ്രസിദ്ധീകരിച്ചു എന്നാണ് ആരോപണം. സമൂഹമാധ്യയമത്തിലടക്കം ദീപയ്ക്കെതിരെ നിരവധി പേരാണ് പരിഹാസവുമായി രംഗത്തെത്തുന്നത്.

‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍’ എന്ന കവിത കോപ്പിയടിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തി ‘അങ്ങനെയിരിക്കെ’ എന്ന പേരില്‍ കോളേജ് അധ്യാപകസംഘടനയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ചുവെന്നാണ് ദീപയ്‌ക്കെതിരെയുള്ള ആരോപണം. സോഷ്യല്‍ മീഡിയയില്‍ ഇടത് ആശയങ്ങളിലൂടെ മറ്റുള്ളവരെ കടന്നാക്രമിക്കാറുള്ള ദീപയ്‌ക്കെതിരെയുള്ള വിവാദം ആളിക്കത്തുകയാണ്. AKPCTA ജേണലില്‍ കവിത അയച്ചു കൊടുത്തത് ദീപ തന്നെയാണെന്ന് പുസ്തകത്തിന്‍റെ ഭാരവാഹികള്‍ വ്യക്തമാക്കി. ഇതോടെ കവിതാ മോഷണ വിവാദത്തില്‍ ദീപാ നിശാന്ത് കൂടുതല്‍ പ്രതിരോധത്തിലായി.

https://www.youtube.com/watch?v=kz5Uos4ASg4

അസോസിയേഷന്‍ പ്രസിഡന്‍റും ജേര്‍ണല്‍ പത്രാധിപരും കാര്യങ്ങള്‍ വിശദീകരിച്ചതോടെ പിഴവ് പറ്റിയത് ദീപാ നിശാന്തിന് തന്നെയെന്ന് വ്യക്തമായി. യുവ കവി എസ്. കലേഷ് 2011-ല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതാണ് ഈ കവിത. തുടര്‍ന്ന് മാധ്യമം വാരികയിലും ഈ കവിത പ്രസിദ്ധീകരിച്ചു. എന്നാല്‍ കഴിഞ്ഞ ലക്കം AKPCTA ജേര്‍ണലില്‍ ഈ കവിത വരികളിലോ ആശയത്തിലോ കാര്യമായ മാറ്റങ്ങളില്ലാതെ ദീപാ നിശാന്തിന്‍റേതായി പ്രസിദ്ധീകരിച്ചു. ഇക്കാര്യത്തില്‍ കവിത തന്‍റേത് തന്നെയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് പറയാനാകില്ലെന്നും ദീപാ നിശാന്ത് പ്രതികരിച്ചിരുന്നു.

2011 മാര്‍ച്ച് നാലിനാണ് ‘അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ’ എന്ന കവിത എഴുതിത്തീര്‍ത്ത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോര്‍ക്കുന്നു. ആ കവിതയിലൂടെ എന്‍റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട എ.ജെ തോമസിന്‍റെ അഭിപ്രായപ്രകാരം സി.എസ് വെങ്കിടേശ്വരന്‍ കവിത ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ഇന്ത്യന്‍ ലിറ്ററേച്ചറില്‍ പ്രസിദ്ധീകരിച്ചുവെന്നും കലേഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.