അടപടലം തോറ്റെങ്കിലും ആശ്വാസത്തോടെ പിണറായി; പാര്‍ട്ടിയില്‍ ഭീഷണിയൊഴിഞ്ഞ് മുഖ്യമന്ത്രി

Mathew C.R
Saturday, May 25, 2019

ലോക്സഭ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ എല്‍.ഡി.എഫും സി.പി.എമ്മും തകര്‍ന്നടിഞ്ഞെങ്കിലും തനിക്ക് മീതെ വളരാന്‍ സാധ്യതയുള്ളവരെ അരിഞ്ഞു വീഴ്ത്താന്‍ കഴിഞ്ഞുവെന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസിക്കാം. വിദൂര ഭാവിയിലെങ്കിലും കേന്ദ്രനേതൃത്വത്തിലും സംസ്ഥാന ഘടകത്തിലും തനിക്ക് ഭീഷണി ആയി മാറിയേക്കാവുന്ന പി.ജയരാജന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ എന്നിവരെല്ലാം പരാജയപ്പെട്ടു എന്നതിലാണ് മുഖ്യമന്ത്രിക്ക് ആശ്വസിക്കാവുന്നത്. പി.ജയരാജന്‍, പി.രാജിവ്, കെ.എന്‍ ബാലഗോപാല്‍ എന്നിവര്‍ വിജയിച്ചാല്‍ പിണറായിക്ക് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഭീഷണിയായി മാറുമായിരുന്നു.

പി രാജീവും, കെ.എന്‍ ബാലഗോപാലും രാജ്യസഭ അംഗങ്ങളായിരുന്ന കാലയളവില്‍ മികച്ച പ്രകടനമാണ് ഡല്‍ഹിയില്‍ നടത്തിയത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി രാജ്യസഭാഗങ്ങളുടെ പിന്തുണ ഇരുവര്‍ക്കും ലഭിച്ചിരുന്നു. മാത്രമല്ല ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള കേന്ദ്രനേതാക്കളുമായി ഇര അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഇരുവരും. ഇത്തരത്തില്‍ ഇവര്‍ കേരള ഘടകത്തിന് അതീതമായി സ്വാധീനം ഉണ്ടാക്കിയെടുത്തതില്‍ മുഖ്യമന്ത്രിയോട് ഒപ്പം നില്‍ക്കുന്നവര്‍ക്ക് അതൃപ്തി ഉണ്ടായിരുന്നുവെന്നത് സ്വാഭാവികം. ഇരുവര്‍ക്കും വീണ്ടും രാജ്യസഭയില്‍ ഒരവസരം കൂടി നല്‍കാത്തതിനു പിന്നിലെ ഒരു കാരണവുമിതാണ്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജീവിനും ബാലഗോപാലിനും സീറ്റു നല്‍കിയെങ്കിലും ഇരുവരും പരാജയപ്പെട്ടുകാണാനാണ് പിണറായി വിജയനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ശരിക്കും ആഗ്രഹിച്ചിരുന്നത്. കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന് എതിരെ പിണറായി വിജയന്‍ നടത്തിയ പരനാറി പ്രയോഗം കഴിഞ്ഞ തവണ ഇടതു സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടിയായിരുന്നു. ഇത്തവണയും പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെ മുഖ്യമന്ത്രി വീണ്ടും അതേ പ്രയോഗം ആവര്‍ത്തിച്ചത് എന്തു ലക്ഷ്യമിട്ടായിരുന്നെന്ന് തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തം. പി. രാജിവിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നിലെ നീക്കവും മറ്റൊന്നായിരുന്നില്ല. എറണാകുളം പോലെ ഉള്ള ഒരു ഉറച്ച യു.ഡി.എഫ് മണ്ഡലത്തില്‍ രാജിവിനെ സ്ഥാനാര്‍ത്ഥയാക്കി അദദേഹത്തെ കുരുതി കൊടുക്കുകായിരുന്നു

സി.പി.എം നേത്യത്വത്തിലേക്ക് ഉയരുമെന്ന് കരുതിയവരെയാണ് തെരഞ്ഞടുപ്പ് ഗോദയിലറക്കി വെട്ടിനിരത്തിയത്. പാര്‍ട്ടിക്ക് അതിനായി വളര്‍ന്നുവെന്ന് നേത്യത്വം കരുതി ജയരാജനും തെരഞ്ഞടുപ്പില്‍ അടിതെറ്റി. കണ്ണൂരില്‍ മുഖ്യമന്ത്രിയെക്കാള്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ ജയരാജന് സ്വാധീനം ഉണ്ടായതില്‍ പിണറായി വിജയന്‍ അസ്വസ്ഥനായിരുന്നു. വടകരയില്‍ സ്ഥാനാര്‍ത്ഥി ആയതോടെ ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി പകരം പിണറായിയുടെ വിശ്വസ്ഥന്‍ എം.വി ജയരാജന് ചുമതല നല്‍കി. വടകരയിലെ കനത്ത തോല്‍വി ജയരാജന്റെ രാഷ്ട്രിയ ഭാവിക്ക് ഭീഷണിയാകും. പിണറായി വിജയന്‍ ആഗ്രഹിച്ചതും ഇതുതന്നെയാണ്. ചുരുക്കത്തില്‍ പാര്‍ട്ടിയില്‍ തനിക്ക് മീതെ പറക്കുമെന്ന് കരുതുയവരുടെ ചിറക്കുകള്‍ അരിഞ്ഞ വീഴ്ത്തി മുഖ്യമന്ത്രി തന്റെ രാഷ്ട്രിയ ഭാവി ഭദ്രമാക്കുകയായിരുന്നു ഈ ലോക്സഭ തെരഞ്ഞെടുപ്പിലൂടെ.