അമിത് ഷായ്ക്ക് പിന്നാലെ പിണറായിയും; എൻപിആർ നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

Jaihind News Bureau
Friday, December 20, 2019

പൗരത്വഭേദഗതി നിയമത്തിൽ കേന്ദ്രസര്‍ക്കാരിന് പിന്തുണയുമായി പിണറായി സര്‍ക്കാര്‍. ദേശീയ ജനസംഖ്യ റജിസ്ട്രിയിലേക്കുള്ള ആദ്യഘട്ടമായുള്ള വിവരശേഖരണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നൽകി.വൻ വിവാദമായ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കുന്നതിന് മുന്നോടിയായാണ് പൗരത്വ കണക്കെടുപ്പ് ആരംഭിച്ചിരിക്കുന്നത്. മോദി സർക്കാരിന്റെ പ്രധാന അജണ്ടയാണ്
ദേശീയ പൗരത്വ രജിസ്റ്റർ (എന്‍.ആര്‍.സി). ഇതിന്റെ ഭാഗമായാണ് പിണറായി സര്‍ക്കാര്‍ വിവരശേഖരണം തുടങ്ങിയത്. പൊതുഭരണവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും അജണ്ടകള്‍ കേരളത്തില്‍ നടപ്പിലാക്കാനൊരുങ്ങി പിണറായി വിജയന്‍. രാജ്യം ഒറ്റക്കെട്ടായി എതിര്‍ക്കുകയും ന്യൂനപക്ഷങ്ങള്‍ ആശങ്കയോടും കാണുന്ന ദേശീയ പൗരത്വ രജിസ്റ്റർ (എന്‍.ആര്‍.സി) നടപ്പാക്കുന്നതിന് മുന്നോടിയായി ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) തയ്യാറാക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പൊതുഭരണവകുപ്പ് പുറത്തിറക്കി. വിവാദമായ പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിക്കുമ്പോഴാണ് കേരളത്തില്‍ ഇത്തരമൊരു നടപടിയ്ക്ക് കേരള സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്‍റെ ആദ്യ പടിയായി 2020 ഏപ്രില്‍ – മെയ് മാസങ്ങളിലാണ് സര്‍വ്വെ നടത്താനൊരുങ്ങുന്നത്. നിലവിലുള്ള ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ആണ് പുതുക്കുന്നത്.

1955 ലെ പൗരത്വ നിയമമനുസരിച്ചാണ് എന്‍.പി.ആര്‍ പുതുക്കുന്നത്. ഈ നിയമത്തിലാണ് മോദി സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. അതിനെതിരെയാണ് അറുപതോളം ഹര്‍ജികള്‍ സുപ്രീംകോടതിയിലുള്ളത്. ആ നിലയ്ക്കും ഹര്‍ജകളില്‍ തീര്‍പ്പുണ്ടാകുന്നത് വരെ എന്‍.പി.ആര്‍ പുതുക്കുന്ന നടപടികള്‍ നിര്‍ത്തി വയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

ദേശീയ ജനസംഖ്യ റജിസ്ട്രിയിലേക്കുള്ള വിവരശേഖരണം ജനസംഖ്യാകണക്കെടുപ്പിന്‍റെ ഭാഗമാണെന്നാണ് ബിജെപിയുടെ വാദം .
എന്‍.പി.ആര്‍ സംബന്ധിച്ച് വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തി ബംഗാളില്‍ ഇത് തയ്യാറാക്കുന്നത് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ എതിര്‍പ്പ് വക വയ്ക്കാതെ എന്‍.പി.ആറുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്‍റെ നീക്കമെന്ന് ഉത്തരവിലൂടെ വ്യക്തമാകുന്നു. അധികാരമേറ്റത് മുതല്‍ മോദി-അമിത് ഷാ കൂട്ടുകെട്ടിന്‍റെ അജണ്ട കേരളത്തില്‍ അക്ഷരംപ്രതി നടപ്പാക്കാന്‍ കൂട്ടുനില്‍ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്‍റെ ഈ തീരുമാനത്തെ ആശങ്കയോടെയാണ് പൊതുസമൂഹം കാണുന്നത്.